പാലക്കാട്: തേങ്കുറിശിയില്‍ അനീഷിനെ കൊലപ്പെടുത്തിയ തന്റെ പിതാവ് ഉൾപ്പടെ ഉള്ളവർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ഭാര്യ ഹരിത. വിവാഹം മുതല്‍ വീട്ടുകാര്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ഹരിത പറഞ്ഞു. തങ്ങളുടെ പരാതി പോലീസ് കാര്യമായി എടുത്തിരുന്നെങ്കില്‍ അനീഷ് കൊല്ലപ്പെടില്ലായിരുന്നു. തിരഞ്ഞെടുപ്പ് സമയമായതിനാല്‍ തുടര്‍നടപടി ഉണ്ടായില്ലെന്നും ഹരിത പറഞ്ഞു.
അതേസമയം പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം അനീഷിന്റെ മൃതദേഹം ഇന്നലെ ഏഴ് മണിയോടെ ചന്ദ്രനഗര്‍ ശ്‌മശാനത്തില്‍ സംസ്‌കരിച്ചു. രക്‌തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നത്. തുടക്കും കാലിനുമേറ്റ ആഴത്തിലുള്ള മുറിവിലൂടെ രക്‌തം വാര്‍ന്നു പോകാന്‍ കാരണമായി. കഴുത്തിലും പരിക്കുകളുണ്ട്..
കേസിൽ പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. പ്രതികളായ പ്രഭു കുമാർ, സുരേഷ് എന്നിവരുടെ അറസ്‌റ്റ് ആണ് രേഖപ്പെടുത്തിയത്. ഇരുവർക്കും എതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികളിലൊരാളായ പ്രഭുകുമാറിനെ ശനിയാഴ്‌ച പുലർച്ചെയാണ് കോയമ്പത്തൂരിൽ വച്ച് പോലീസ് പിടികൂടിയത്. കൃത്യം നടന്ന് മണിക്കൂറുകൾക്കകം ഒപ്പമുണ്ടായിരുന്ന ബന്ധു സുരേഷിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.
സാമ്പത്തികമായും ജാതീയമായും പിന്നാക്കം നിൽക്കുന്ന അനീഷ് മകളെ പ്രണയിച്ച് വിവാഹം ചെയ്‌തതിലുള്ള സമ്മർദ്ദമാണ് കൃതൃത്തിലേക്ക് നയിച്ചതെന്നാണ് പ്രഭുകുമാർ പോലീസിന് നൽകിയ മൊഴി.
Also Read: വീട്ടമ്മയുടെ മരണം; ശാഖയെ ഭർത്താവ് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ്