ആലുവ: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിൽ എറണാകുളത്ത് നിന്നും ആറുപേരെ അറസ്‌റ്റ് ചെയ്‌തു. ചെങ്ങമനാട് സ്വദേശി സുഹൈൽ ബാവ (20), ആലുവ ആസാദ് റോഡിൽ ഹരികൃഷ്‌ണൻ (23), നേര്യമംഗലം സ്വദേശി സനൂപ് (31), പെരുമ്പാവൂർ മുടിക്കൽ വാടകക്ക് താമസിക്കുന്ന മുഹമ്മദ് അസ്‌ലം (23), ഇതര സംസ്‌ഥാന തൊഴിലാളിയായ മുഹമ്മദ് ഇസ്‌ലാം (20), കാലടി നടുവട്ടം സ്വദേശി ബിജു അഗസ്‌തി (42) എന്നിവരാണ് എറണാകുളം റൂറൽ പോലീസിന്റെ പിടിയിലായത്. ഓപ്പറേഷന്റെ ഭാഗമായി 23 പേർക്കെതിരെ കേസും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
അറസ്‌റ്റിലായവരിൽ നിന്നും മൊബൈൽ ഫോണുകളും മറ്റും പിടിച്ചെടുത്തു. കുട്ടികൾ ഉൾപ്പെട്ട അശ്ളീല വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവെക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടുന്നതിനാണ് ഓപ്പറേഷൻ പി ഹണ്ട് നടപ്പിലാക്കുന്നത്. എറണാകുളം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ 3 സംഘങ്ങളായി തിരിഞ്ഞ് ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ സബ് ഡിവിഷനുകളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
പുലർച്ചെ തുടങ്ങിയ പരിശോധന തുടരുകയാണ്. കേസിൽ ഉൾപ്പെട്ടവർ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്‌റ്റുകൾ ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.
പരിശോധനയിൽ സിഐമാരായ സി ജയകുമാർ, എംബി ലത്തീഫ്, കെആർ മനോജ്, പിഎം ബൈജു, കെജി ഗോപകുമാർ, ഋഷികേശൻ നായർ, എഎസ്ഐ ബോബി കുര്യാക്കോസ്, സിപിഒമാരായ കെആർ രാഹുൽ, ലിജോ ജോസ്, ഷിറാസ് അമിൻ, പിഎസ് അയ്‌നിഷ്, രതീഷ് സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.
Read also: ദുരഭിമാനക്കൊല; തെളിവെടുപ്പ് പൂർത്തിയായി, ആയുധങ്ങളും വസ്‌ത്രങ്ങളും കണ്ടെടുത്തു