പാലക്കാട്: ജാതി മാറി വിവാഹം കഴിച്ചതിന് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി. തേങ്കുറിശ്ശി ഇലമന്ദം കൊല്ലത്തറയിൽ അറുമുഖന്റെ മകൻ അനീഷ്( 27) കൊല്ലപ്പെട്ട കേസിൽ അറസ്‌റ്റിലായ രണ്ട് പ്രതികളുമായാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. അനീഷിന്റെ ഭാര്യാപിതാവും കേസിൽ രണ്ടാം പ്രതിയുമായ പ്രഭുകുമാർ (43), ഭാര്യയുടെ അമ്മാവനും ഒന്നാം പ്രതിയുമായ സുരേഷ് (45) എന്നിവരുമായി രാവിലെ മുതൽ നടത്തിയ തെളിവെടുപ്പിൽ അനീഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ, രക്‌തം പുരണ്ട വസ്‌ത്രങ്ങൾ, ചെരിപ്പ് എന്നിവ കണ്ടെടുത്തു. പ്രതികൾ സഞ്ചരിച്ച ബൈക്കും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
രാവിലെ പത്തരയോടെ മാനാംകുളമ്പ് എജെബി സ്‌കൂളിന് സമീപത്തെ കൊലപാതകം നടന്ന സ്‌ഥലത്ത് ഇരുവരെയും എത്തിച്ചു. ഇവിടെ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള സുരേഷിന്റെ വീട്ടിലേക്ക് പ്രതികളെ കൊണ്ടുപോയി. കൊലപാതകത്തിന് ഉപയോഗിച്ച നീളത്തിലുള്ള കത്തി, കൊല നടത്തുമ്പോൾ സുരേഷ് ധരിച്ച വസ്‌ത്രങ്ങൾ, ചെരിപ്പ് എന്നിവ ഇവിടെ നിന്നും കണ്ടെടുത്തു.
രണ്ടാം പ്രതി പ്രഭുമാറിന്റെ വീട്ടിലാണ് പിന്നീട് തെളിവെടുപ്പ് നടന്നത്. ഇവിടെ നിന്നും ആക്രമണത്തിന് ഉപയോഗിച്ച മൂന്നര അടിയോളം നീളമുള്ള ഇരുമ്പ് പൈപ്പ് കണ്ടെടുത്തു. ബൈക്ക് പ്രഭുകുമാറിന്റെ അച്ഛൻ താമസിക്കുന്ന വീടിന് അടുത്തുനിന്നാണ് പ്രതികൾ ഉപയോഗിച്ച ബൈക്ക് കണ്ടെടുത്തത്.
പിന്നീട് ഇവരെ കൊടുവായൂർ ഭാഗത്തേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് അനീഷിനെ കുത്താൻ ഉപയോഗിച്ച കമ്പി കണ്ടെടുത്തത്. പ്രതികളെ ആലത്തൂർ മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Read also: വർധിക്കുന്ന ആൾക്കൂട്ട കൊലപാതകം; ഇന്നത്തെ ഇര മുംബൈയിൽ 30കാരൻ ഷെഹ്‌സാദ് ഖാൻ