പാലക്കാട്: ജാതി മാറി വിവാഹം കഴിച്ചതിന് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ മുഖ്യ ആസൂത്രകൻ ഹരിതയുടെ മുത്തച്ഛൻ കുമരേഷാണെന്ന് അനീഷിന്റെ മാതാപിതാക്കളായ അറുമുഖനും രാധയും. കൊലപാതകത്തിന് തലേന്ന് അനീഷിന്റെ സഹോദരൻ അരുണിന്റെ ഫോണിലേക്ക് കുമരേഷ് വിളിച്ചിരുന്നു. പരിഹാസത്തോടെയാണ് ഫോണിൽ സംസാരിച്ചതെന്നും കൊലപാതകത്തിനുള്ള ആസൂത്രണം നടത്തിയത് കുമരേഷാണെന്നും രാധ ആരോപിച്ചു.
സ്‌ത്രീധനം ആവശ്യപ്പെട്ടുവെന്ന് കാണിച്ച് നേരത്തെ തങ്ങളെ കള്ളകേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നതായി അറുമുഖൻ പറഞ്ഞു. തന്നെയും മകനെയും എതിർകക്ഷികളാക്കി ആലത്തൂർ മുനിസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് കാണിച്ച് വക്കീൽ നോട്ടീസ് അയച്ചിരുന്നു. തിരഞ്ഞെടുപ്പിന് ഒരാഴ്‌ച മുൻപ് അഭിഭാഷകന്റെ പേരിലാണ് നോട്ടീസ് വന്നത്. അതേസമയം, സ്‌ത്രീധനത്തെക്കുറിച്ച് തങ്ങൾ ആലോചിച്ചിട്ട് പോലുമില്ലെന്ന് അറുമുഖൻ പറഞ്ഞു.
അതിനിടെ, അനീഷിന്റെ വീട്ടുകാർക്ക് പണം വാഗ്‌ദാനം ചെയ്‌ത് ഹരിതയെ വീട്ടിലെത്തിച്ച നേരത്തെ മുത്തച്ഛൻ കുമരേഷ് ശ്രമിച്ചിരുന്നുവെന്ന് തെളിയിക്കുന്ന ഫോൺകോൾ പുറത്തുവന്നു. ഹരിതയുടെ ഫോണിലേക്ക് ഒരുമാസം മുൻപാണ് ഇയാൾ വിളിച്ചത്. അമ്മക്ക് സുഖമില്ലെന്നും മടങ്ങിവരണമെന്നുമാണ് കുമരേഷ് ഫോണിൽ ആവശ്യപ്പെടുന്നത്. എന്നാൽ അപ്പു (അനീഷ്) ഇല്ലാതെ വരില്ലെന്ന് ഹരിത പറയുന്നുണ്ട്.
അനീഷിനെ വിട്ടിട്ട് വരണം. അവനെ വീട്ടിൽ കയറ്റാൻ പറ്റില്ല. അനീഷിനും അച്ഛനും വേണ്ടത് പണമാണ്. അത് നമുക്ക് കൊടുക്കാമെന്നാണ് ഇതിന് മറുപടിയായി കുമരേഷ് പറയുന്നത്. ഹരിതയോട് തൽക്കാലം നീ തനിച്ചുവരണമെന്നും നിങ്ങളെ ആരും ഒന്നും ചെയ്യില്ലെന്നും കുമരേഷ് വ്യക്‌തമാക്കി. വീട്ടിലേക്ക് കുളിച്ചുകയറിയാൽ മാത്രം മതിയെന്നും അമ്മയേയും അച്ഛനേയും തീരാദുഃഖത്തിലേക്ക് തള്ളിവിടരുതെന്നും കുമരേഷ് അഭ്യർഥിക്കുന്നുണ്ട്.
Read also: തര്‍ക്കഭൂമിയില്‍ ജപ്‌തി; ആത്‌മഹത്യക്ക് ശ്രമിച്ച ദമ്പതിമാരില്‍ ഭര്‍ത്താവിന് ദാരുണാന്ത്യം