തിരുവനന്തപുരം : ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമിയില്‍ നിന്നും ഒഴിപ്പിക്കാന്‍ ഉദ്യോഗസ്‌ഥര്‍ എത്തിയപ്പോള്‍ ആത്‌മഹത്യാ ശ്രമം നടത്തിയ ദമ്പതിമാരില്‍ ഭര്‍ത്താവിന് ദാരുണാന്ത്യം. പോങ്ങില്‍ സ്വദേശിയായ രാജനാണ് ആത്‌മഹത്യാ ശ്രമത്തിനിടെ മരിച്ചത്. നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമിയില്‍ നിന്നും ഒഴിപ്പിക്കാന്‍ പോലീസും ഉദ്യോഗസ്‌ഥരും എത്തിയപ്പോള്‍ രാജനും ഭാര്യ അമ്പിളിയും പെട്രോള്‍ ഒഴിച്ച് ആത്‌മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രാജന്‍ മരിച്ചു. അമ്പിളി ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും 75 ശതമാനം പൊള്ളലേറ്റ രാജന്റെ വൃക്കകള്‍ രണ്ടും തകരാറിലായിരുന്നു. ഇതാണ് മരണകാരണമായി പറയുന്നത്. നെയ്യാറ്റിന്‍കരയിലെ പോങ്ങില്‍ 3 സെന്റ് ഭൂമിയിലാണ് രാജനും ഭാര്യയും രണ്ട് ആണ്‍മക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. എന്നാല്‍ ഈ ഭൂമി കയ്യേറിയതാണെന്ന് കാണിച്ചുകൊണ്ട് അയല്‍വാസിയായ വസന്ത കോടതിയില്‍ നല്‍കിയ കേസിലാണ് ജപ്‌തി നടപടി ഉണ്ടായത്. 6 മാസം മുന്‍പ് തന്നെ ഒഴിഞ്ഞു പോകണമെന്ന് വ്യക്‌തമാക്കി കോടതി വിധി പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്‌ഥരും, പോലീസും കഴിഞ്ഞ ദിവസം ജപ്‌തി നടപടികള്‍ക്കായി എത്തിയത്. അതിനെ തുടര്‍ന്ന് ഇരുവരും സ്വയം തീകൊളുത്തി ആത്‌മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
Read also : തദ്ദേശ സ്‌ഥാപനങ്ങളിൽ ഇ ഗവേണൻസ് സേവനങ്ങൾ വ്യാപകമാക്കും; മുഖ്യമന്ത്രി