കോഴിക്കോട്: സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി തദ്ദേശ സ്‌ഥാപനങ്ങളിൽ ഇ-ഗവേണൻസ് സംവിധാനം വ്യാപകമാക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനത്തിന്റെ ഭാഗമായി ക്ഷണിക്കപ്പെട്ടവരുടെ യോഗത്തിൽ ഉയർന്നുവന്ന നിർദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് കാരപറമ്പ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ചാണ് യോഗം നടന്നത്.
ഏറ്റവും കൂടുതൽ ആളുകൾ ദിവസവും ബന്ധപ്പെടുന്ന സ്‌ഥാപനം എന്ന നിലയിൽ തദ്ദേശ സ്‌ഥാപനങ്ങളിൽ ആളുകൾ നേരിട്ട് എത്താതെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതാണ് നല്ലത്. രാഷ്‌ട്രീയതലത്തിൽ അഴിമതി ഇല്ലാതാക്കാൻ സാധിച്ചുവെങ്കിലും മറ്റുതലങ്ങളിൽ ഇത് ബാധകമല്ലായെന്ന് ചിന്തിക്കുന്നവരുണ്ട്. ഇത് വെച്ചുപൊറുപ്പിക്കാൻ അനുവദിക്കില്ല, മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക നീതിയിൽ അധിഷ്‌ഠിതമായ സർവകാല സ്‌പർശിയായ വികസനം ലക്ഷ്യമിട്ടാണ് സർക്കാർ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. പ്രകടനപത്രികയിൽ പറഞ്ഞ 30 ഇനങ്ങൾ മാത്രമാണ് ഇനി നടപ്പിലാക്കാൻ അവശേഷിക്കുന്നതെന്നും 570 കാര്യങ്ങൾ നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
യോഗത്തിൽ സിഎസ്‌ഐ ബിഷപ്പ് റോയ്‌സ് വിക്‌ടർ മനോജ്, സി മുഹമ്മദ് ഫൈസി, ടിപി അബ്‌ദുല്ലക്കോയ മദനി, കെപി അബ്‌ദുസലാം, എംപി അഹമ്മദ്, പികെ അഹമ്മദ്, സിഇ ചാക്കുണ്ണി, സുബൈർ കൊളക്കാടൻ, ഖാലിദ്, വിവേക് സിറിയക്, മെഹ്‌റൂഫ് മണലൊടി, ഡോ. മിലി മണി, അനീസ് ആദം, ഡോ. രാകേഷ്, ടിസി അഹമ്മദ്, ആബിദ റഷീദ്, ക്യാപ്റ്റൻ ഹരിദാസ്, ഒ രാജഗോപാൽ,ഡോ വിജി പ്രദീപ്‌കുമാർ, ഹാരിസ്, ഡോ. ഖദീജ മുംതാസ്, സ്വാമി നരസിംഹാനന്ദ, ഉമർ ഫൈസി മുക്കം, എൻഎം സലിം, റിട്ട. എസ്‌പി പ്രദീപ്‌കുമാർ തുടങ്ങിവർ പങ്കെടുത്തു. മന്ത്രി എകെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
സംവിധായൻ രജ്‌ഞിത്, എഴുത്തുകാരൻ കെപി രാമനുണ്ണി, മന്ത്രി ടിപി രാമകൃഷ്‌ണൻ, മന്ത്രി ഇ ചന്ദ്രശേഖരൻ, എളമരം കരീം എംപി, എംഎൽഎമാരായ സികെ നാണു, പിടിഎ റഹീം, ഇകെ വിജയൻ, കെ ദാസൻ, വികെസി മമ്മദ്കോയ, കാരാട്ട് റസാക്ക്, പ്ളാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ വി രാമൻചന്ദ്രൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. ആ പ്രദീപ്‌കുമാർ എംഎൽഎ സ്വാഗതവും പി മോഹനൻ നന്ദിയും അറിയിച്ചു.
Read also: കാട്ടുപന്നി ശല്യം; കര്‍ഷകന്റെ ഒറ്റയാള്‍ സമരം മൂന്ന് ദിനം പിന്നിടുന്നു