തിരുവനന്തപുരം: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വകഭേദം കേരളത്തിലും സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് നാട്ടിൽ എത്തിയ 6 പേരിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂർ-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ അറിയിച്ചു. ഇവർ വിവിധ ആശുപത്രികളിലായി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും നിരീക്ഷണത്തിലാണ്. 29 പേരുടെ സാംപിളുകളാണ് പൂണെയിലേക്ക് അയച്ചിരുന്നത്.
വകഭേദം സംഭവിച്ച കൊറോണ വൈറസിന് അതിതീവ്ര വ്യാപന ശേഷി ഉള്ളതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഭയപ്പെടേണ്ട ആവശ്യമില്ല. പകരാനുള്ള സാധ്യതകൾ കൂടുതൽ ആണെങ്കിലും വൈറസ് ബാധ ചികിൽസിച്ച് ഭേദമാക്കുവാൻ കഴിയുമെന്നും മന്ത്രി അറിയിച്ചു. മുഖാവരണം ധരിക്കുക, കൈകൾ ശുചീകരിക്കുക, അകലം പാലിക്കുക തുടങ്ങിയ നിർദേശങ്ങൾ കർശനമായി പാലിക്കണം. വിദേശത്ത് നിന്നും നാട്ടിൽ എത്തുന്നവർ സ്വമേധയാ ക്വാറന്റയിനിൽ പ്രവേശിക്കണമെന്നും മന്ത്രി പറഞ്ഞു.
Read also: പക്ഷിപ്പനി: ആശങ്ക വേണ്ട, മനുഷ്യരിലേക്ക് പടരാന്‍ നിലവില്‍ സാധ്യതയില്ല; കളക്ടർ