ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തന്നെ തിരികെ എത്തുമെന്ന് സൂചന. സ്വമേധയാ മുന്നോട്ട് വന്നാല്‍ അംഗീകരിക്കാമെന്ന് വിമത നേതാക്കള്‍ നിലപാട് മയപ്പെടുത്തിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷനാകാനുള്ള സാധ്യത ഉയര്‍ന്നു വന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ച് തിരിച്ചു വരവിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷനില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പറ്റാത്ത അവസ്ഥയാണ്. ഇതേ തുടര്‍ന്നാണ് അധ്യക്ഷനെ നിയമിക്കാനുള്ള പാര്‍ട്ടിയുടെ തയാറെടുപ്പ്.
നേരത്തെ രാഹുല്‍ വിരുദ്ധ സമീപനം സ്വീകരിച്ച വിമതരും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. നെഹ്റു കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ അധ്യക്ഷ പദത്തില്‍ എത്തിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കം സ്വീകരിക്കുന്ന നിലപാടുകള്‍ സംബന്ധിച്ച സൂചനകളാണ് വിമതരുടെ നിലപാട് മാറ്റത്തിന് കാരണം.
രാഹുല്‍ ഗാന്ധി സ്വയം മുന്നോട്ട് വന്ന് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനെ തങ്ങള്‍ ആരും എതിര്‍ക്കില്ലെന്നാണ് വിമത നേതാക്കളുടെ ഇപ്പോഴത്തെ നിലപാട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഒഴിഞ്ഞത്. പിന്നീട് സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി നിയമിക്കുകയായിരുന്നു.
Read also: യുപിയിലെ കൂട്ട ബലാൽസംഗം; സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്