തിരുവനന്തപുരം : കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. ദക്ഷിണമേഖലാ ഐജി ആയ ഹര്‍ഷിത അട്ടല്ലൂരിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. കേസില്‍ യുവതിക്കെതിരെ ഉയര്‍ന്ന പരാതി വ്യജമാണെന്നും, അമ്മയെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും യുവതിയുടെ ഇളയ മകന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഐജി ഹര്‍ഷിത അന്വേഷണം നടത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്‌തമാക്കി.
കൂടാതെ കേസില്‍ പോലീസിനെതിരെ ആരോപണവുമായി ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ എന്‍ സുനന്ദ രംഗത്തെത്തിയിരുന്നു. എഫ്ഐആറില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതിന് എതിരെയാണ് സുനന്ദ രംഗത്ത് വന്നത്. കേസുമായി ബന്ധപ്പെട്ട് കടയ്‌ക്കാവൂർ പോലീസ് തയാറാക്കിയ എഫ്ഐആറില്‍ വിവരം തന്നയാള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ സുനന്ദയാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കേസെടുക്കാന്‍ സിഡബ്‌ള്യൂസി ആവശ്യപ്പെട്ടിട്ടില്ലെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞിരുന്നു. പകരം പോലീസ് ആവശ്യപ്പെട്ടത് പ്രകാരം കുട്ടിക്ക് കൗണ്‍സിലിംഗ് മാത്രമാണ് നല്‍കിയതെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്‌തമാക്കി. അതിനാല്‍ പോലീസിനെതിരെ പരാതി നല്‍കാനാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനിച്ചിരിക്കുന്നത്.
കടയ്‌ക്കാവൂരിൽ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ പിതാവാണ് ഇക്കാര്യം വ്യക്‌തമാക്കി പരാതി നൽകിയത്. കേസില്‍ അമ്മ നിരപരാധിയാണെന്നും, പിതാവിന്റെ ഭീഷണിയെ തുടര്‍ന്നാണ് സഹോദരന്‍ അമ്മക്കെതിരെ പരാതി നല്‍കിയതെന്നും യുവതിയുടെ മകന്‍ വെളിപ്പെടുത്തിയതിന് പിന്നാലെ കേസില്‍ ദുരൂഹതകള്‍ വര്‍ധിക്കുകയാണ്. കൂടാതെ അമ്മയെ ജയിലിലാക്കുമെന്ന് പിതാവ് പറഞ്ഞിരുന്നതായും കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.
Read also : പുല്‍പ്പള്ളിയില്‍ കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടെ റെയ്ഞ്ചര്‍ക്ക് പരിക്ക്; ജാഗ്രതാ നിര്‍ദേശം