റാഞ്ചി: രാജ്യത്ത് വാക്സിന് വിതരണം ആരംഭിക്കുന്നതിന് മുന്‍പ് അതിന്റെ ആധികാരികത പ്രസക്തി, എന്നിവ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്ത. ജനുവരി പതിനാറിന് ആരംഭിക്കുന്ന കോവിഡ് വാക്സിൻ വിതരണത്തിന് എതിരെയാണ് അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്.
‘വാക്സിനേഷന് നടത്താന്‍ ശരിയായ നടപടിക്രമങ്ങള്‍ ആവശ്യമാണ്. അതിനായി രാജ്യത്തെ ജനങ്ങളെ ലാബോറട്ടറിയിലെ എലികളാക്കി മാറ്റരുത്. രാഷ്ട്രീയ വിയോജിപ്പിന്റെ ഭാഗമായല്ല ഇത് പറയുന്നത്. പൊതു ക്ഷേമപരമായ എല്ലാ കാര്യത്തിനും കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കും’- ബന്ന പറഞ്ഞു. വാക്സിൻ തിടുക്കത്തിൽ ലഭ്യമാക്കുന്നതിന് എതിരെയും മൂന്നാം ഘട്ടപരീക്ഷണം പൂർത്തിയാകാത്ത കോവാക്സിന് അനുമതി നൽകിയതിന് എതിരെയും അനേകം വിമർശനങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും നേരത്തെ ഉയർന്നിരുന്നു.
അതേസമയം, വാക്സിന് വിതരണത്തിനായി രാജ്യം സജ്ജമായി കഴിഞ്ഞു. ഭാരത് ബയോടെക്കിന്റെ കോവാക്സിന്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
Read Also: റിപ്പബ്ളിക് ദിന ചടങ്ങ്; ഇന്ത്യന്‍ വംശജനായ സുരിനാം പ്രസിഡണ്ട് മുഖ്യാതിഥി