ലഖ്നൗ: രാജ്യത്തെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് കോവിഡ് കാലത്തും അറുതിയില്ല. യമുന എക്സ്പ്രസ്സ് വേയിലൂടെ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ക്ലീനറെ യുപി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ലഖ്നൗവിൽ നിന്ന് പുറപ്പെട്ട സ്വകാര്യ ബസിൽ ഡൽഹിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി.
” മഥുരയിലെ മാന്റ് പ്ലാസ ടോളിന് സമീപമെത്തിയപ്പോഴേക്കും യുവതി ഹെൽപ്‌ലൈൻ നമ്പറിലൂടെ പോലീസ് സഹായം തേടുകയായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത് ” വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ബസ് തടഞ്ഞ പോലീസ് യുവതിയേയും ആരോപണ വിധേയനായ ജീവനക്കാരനെയും വിശദമായി ചോദ്യം ചെയ്തു. തുടർന്ന് യുവതിയെ മെഡിക്കൽ പരിശോധനക്കയച്ച പോലീസ് ഇവരെ പ്രത്യേക സുരക്ഷയോടെ ഡൽഹിയിലെ വീട്ടിൽ എത്തിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.