തിരുവനന്തപുരം : സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയില്‍ കാര്യമായ അഴിച്ചുപണി വേണമെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകര്‍. കെഎസ്ആര്‍ടിസിയുടെ വിവിധ മേഖലകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരം തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. ടിക്കറ്റ് മെഷീനില്‍ ഉള്‍പ്പെടെയാണ് കൃത്രിമം കാട്ടി വലിയ തുകയുടെ തട്ടിപ്പ് നടത്തിയിട്ടുള്ളതെന്ന് ബിജു പ്രഭാകര്‍ വ്യക്തമാക്കി.
കൂടാതെ ഇപ്പോഴും പഴയ ടിക്കറ്റുകള്‍ യാത്രക്കാര്‍ നല്കി അതില്‍ നിന്നും പണം തട്ടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയില്‍ വലിയ അഴിച്ചുപണി തന്നെ വേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് കൂടാതെ വര്‍ക്ക് ഷോപ്പിലെ ലോക്കല്‍ പര്‍ച്ചേസിലും, സാമഗ്രികള്‍ വാങ്ങുന്നതിലും കമ്മീഷന് പറ്റുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നടക്കുന്ന തട്ടിപ്പും, ഡീസല്‍ വെട്ടിപ്പും തുടരാന്‍ വേണ്ടിയാണ് സിഎന്‍ജി കൊണ്ടുവരുന്നതിനെ ജീവനക്കാര്‍ എതിര്‍ക്കുന്നതെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയില്‍ നിലവില്‍ ജീവനക്കാരുടെ എണ്ണം ആവശ്യത്തില്‍ അധികമാണെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തിരമായി അനാവശ്യ ജീവനക്കാരുടെ എണ്ണം കുറക്കേണ്ടത് അനിവാര്യമാണെന്നും, എന്നാല്‍ മാത്രമേ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി മറികടന്ന് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കെഎസ്ആര്‍ടിസിയില്‍ 7,090 ജീവനക്കാരാണ് അധികമായി ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read also : ഡെല്‍ഹിയില്‍ അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും; വിമാന സര്‍വീസുകള്‍ വൈകും