വാഷിങ്ടൺ: കാപ്പിറ്റോളിൽ നടന്ന കലാപം ഒരു തുടക്കം മാത്രമെന്ന സൂചന നൽകി ട്രംപ് അനുകൂലികൾ. നിയുക്ത പ്രസിഡണ്ട് ജോ ബൈഡൻ സ്ഥാനമേൽക്കുന്നതിന് മുന്നോടിയായി രാജ്യമെമ്പാടും പ്രക്ഷോഭം നടത്താൻ ഒരുങ്ങുകയാണ് ട്രംപിന്റെ പ്രതിഷേധപ്പട. രാജ്യത്തെ 50 സംസ്ഥാന തലസ്ഥാനങ്ങളിലും കലാപം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്.
ബൈഡൻ സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി 20ന് അമേരിക്ക പ്രതിഷേധത്തീയിൽ കത്തുമെന്ന ഭീതിയിലാണ് സുരക്ഷാസേന. മുൻകരുതൽ എന്ന നിലക്ക് രാജ്യ തലസ്ഥാനമായ വാഷിങ്ടൺ ഡിസി അടച്ചു. ഇവിടെ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ആയിരത്തിലേറെ ദേശീയ സുരക്ഷാ സൈനികരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
ബൈഡൻ സ്ഥാനമേൽക്കുമ്പോൾ സംസ്ഥാനങ്ങളിൽ കലാപം നടക്കുമെന്ന് എഫ്ബിഐയും (Federal Bureau of Investigation) പോലീസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിഷിഗൺ, വിർജീനിയ, വിസ്കോൺസിൻ, പെൻസിൽവാനിയ എന്നിവിടങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ജനുവരി 6ന് കാപ്പിറ്റോളിൽ നടന്ന കലാപം വീണ്ടും ആവർത്തിക്കാതിരിക്കാൻ വേണ്ട എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കാപ്പിറ്റോൾ കലാപത്തിൽ പങ്കെടുത്ത ചിലർ കോൺഗ്രസ് നേതാക്കളെ തട്ടിക്കൊണ്ട് പോകാൻ പദ്ധതിയിട്ടിരുന്നു. വൈസ് പ്രസിഡണ്ട് മൈക്ക് പെൻസിന് നേരെ കലാപകാരികൾ വധഭീഷണിയും ഉയർത്തിയിരുന്നു.
പ്രക്ഷോഭ മുന്നറിയിപ്പിനെ തുടർന്ന് ടെക്സസ് തലസ്ഥാനവും നിലവിൽ അടച്ചിട്ടിരിക്കുകയാണ്. സാധാരണയായി പുതിയ പ്രസിഡണ്ട് അധികാരമേൽക്കുമ്പോൾ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന നാഷണൽ മാളും ഇത്തവണ അടച്ചു. പ്രസിഡണ്ടിന്റെ സുരക്ഷാ ചുമതലയുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.
ട്രംപ് വൈറ്റ് ഹൗസ് ഒഴിയാൻ 14 ദിവസം മാത്രം ബാക്കി നിൽക്കെയാണ് കാപ്പിറ്റോളിൽ കലാപം നടന്നത്. സായുധ പോലീസുമായി കലാപകാരികൾ ഏറ്റുമുട്ടി. സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.
Also Read: ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ല; നേപ്പാള്‍ വിദേശകാര്യമന്ത്രി