തിരുവനന്തപുരം: കസ്‌റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്ന വാർത്ത നിഷേധിച്ച് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. വിദേശത്തേക്ക് ഡോളർ കടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്‌റ്റംസ് തന്നെ ചോദ്യം ചെയ്യും എന്നത് മാദ്ധ്യമ വാർത്തകൾ മാത്രമാണ്. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും എന്നും സ്‌പീക്കർ പറഞ്ഞു.
സ്‌പീക്കറുടെ സുഹൃത്തായ നാസ് അബ്‌ദുള്ളയെ ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്‌തിരുന്നു. യുഎഇ കോണ്‍സുലേറ്റിന്റെ മുൻ ചീഫ് അക്കൗണ്ട് ഓഫീസർ ഖാലിദ് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് കസ്‌റ്റംസിന്റെ നടപടികൾ.
സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ ഉപയോഗിക്കുന്ന ഒരു സിം കാർഡ് നാസിന്റെ പേരിൽ എടുത്തതാണെന്നാണ് കസ്‌റ്റംസിന്റെ കണ്ടെത്തൽ. നയതന്ത്ര ബാഗേജിൽ നിന്ന് സ്വർണം കണ്ടെടുത്ത ജൂലൈ ആദ്യവാരം മുതൽ സിം കാര്‍ഡ് പ്രവർത്തിക്കുന്നില്ല. ഇത് സംബന്ധിച്ച വിവരങ്ങൾക്കായാണ് നാസിന്റെ മൊഴിയെടുത്തത്. ഇതിനു പിന്നാലെയാണ് സ്‌പീക്കറെയും ചോദ്യം ചെയ്യുമെന്ന അഭ്യൂഹം പരന്നത്.
അതിനിടെ, ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ റിമാൻഡ് ചെയ്‌തു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടേതാണ് ഉത്തരവ്. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയായ എം ശിവശങ്കറിനെ റിമാൻഡ് ചെയ്യണം എന്ന വാദം കോടതി അംഗീകരിച്ചു. ഫെബ്രുവരി ഒമ്പത് വരെയാണ് ശിവശങ്കറിന്റെ റിമാൻഡ് കാലാവധി. ഫെബ്രുവരി ഒന്നിന് ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.
ഒന്നരക്കോടി രൂപയുടെ ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്‌റ്റംസ് പറയുന്നത്. കഴിഞ്ഞ ആഴ്‌ചയാണ് ഡോളർ കടത്ത് കേസിൽ ശിവശങ്കറിന്റെ അറസ്‌റ്റ് കസ്‌റ്റംസ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി.
Also Read: ഐപിഎൽ താരലേലം ഫെബ്രുവരി 18ന് ചെന്നൈയിൽ