തിരുവനന്തപുരം : പണം വാങ്ങി വഞ്ചിച്ചുവെന്ന കേസിൽ പ്രമുഖ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. പരാതിക്കാരനായ പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ മൊഴിയെടുത്തതിന് ശേഷമായിരിക്കും ക്രൈംബ്രാഞ്ച് സണ്ണിയെ വീണ്ടും ചോദ്യം ചെയ്യുക. ഇതേ കേസിൽ സണ്ണി ലിയോണിനെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തിരുന്നു. എന്നാൽ കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥനെ സ്‌ഥലം മാറ്റിയതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യൽ നടപടി നടക്കാൻ പോകുന്നത്. നിലവിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി സജീവിനാണ് കേസിന്റെ ചുമതല.
കൊച്ചിയിൽ വിവിധ ഉൽഘാടന ചടങ്ങുകളിൽ പങ്കെടുക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് തന്റെ കയ്യിൽ നിന്നും 29 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിക്കാരൻ വ്യക്‌തമാക്കുന്നത്. കഴിഞ്ഞ 2016 മുതലാണ് കൊച്ചിയിലെ വിവിധ വസ്‌ത്ര-വ്യാപാര സ്‌ഥാപനങ്ങളുടെ ഉൽഘാടനങ്ങളിൽ പങ്കെടുക്കാം എന്ന് വാഗ്‌ദാനം നൽകി 12 തവണയായി 29 ലക്ഷം രൂപ സണ്ണി ലിയോൺ തട്ടിയെടുത്തതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
അതിന് ശേഷം ബഹ്‌റൈനിലെ പരിപാടിയിൽ പങ്കെടുക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് 16 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിക്കാരൻ ഉന്നയിക്കുന്നുണ്ട്. നിലവിൽ സണ്ണി ലിയോൺ അവധിക്കാലം ആഘോഷിക്കാനായി കേരളത്തിലാണുള്ളത്. തിരുവനന്തപുരം പൂവാറിൽ എത്തിയാണ് സണ്ണി ലിയോണിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യലിൽ പണം വാങ്ങിയെന്ന കാര്യം നടി സ്‌ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംഘാടകരുടെ പിഴവ് മൂലമാണ് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാഞ്ഞതെന്നാണ് സണ്ണി വ്യക്‌തമാക്കിയത്.
നിലവിൽ കേസുമായി ബന്ധപ്പെട്ട് സണ്ണിയും, ഭർത്താവ് ഡാനിയൽ വെബറും അടക്കം മൂന്ന് പേർ മുൻകൂർ ജാമ്യഹരജി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ജാമ്യഹരജി ഇന്ന് കോടതി പരിഗണിക്കും. തനിക്കെതിരെയുള്ളത് തെറ്റായ ആരോപണങ്ങൾ മാത്രമാണെന്നും, അറസ്‌റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സണ്ണി ലിയോൺ മുൻകൂർ ജാമ്യ ഹരജി സമർപ്പിച്ചത്.
Read also : ബിജെപി മന്ത്രിയുടെ സഹോദരനുമായി വാക്കുതർക്കം; ഡിഐജിക്ക് സസ്‌പെൻഷൻ