തിരുവനന്തപുരം: സംസ്‌ഥാനത്ത് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ കോവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി ആരോഗ്യ വകുപ്പ്. ഇനി മുതൽ ജലദോഷം, പനി എന്നിവ ഉള്ളവർ ചികിൽസ തേടുന്ന ദിവസം ആന്റിജൻ പരിശോധനയും നടത്തണം. ഫലം നെഗറ്റീവ് ആണെങ്കിൽ പിസിആർ പരിശോധന നടത്തണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ പുതിയ തീരുമാനം.
കടുത്ത ശ്വാസകോശ പ്രശ്‌നങ്ങൾ ഉള്ളവർക്കും ആന്റിജൻ പരിശോധന നിർബന്ധം ആക്കിയിട്ടുണ്ട്. ഫലം നെഗറ്റീവ് ആയാൽ അന്ന് തന്നെ പിസിആർ പരിശോധന നടത്തണം. 60 വയസിന് മുകളിൽ ഉള്ളവർ, ഗർഭിണികൾ, കുട്ടികൾ, വിളർച്ച ഉള്ള കുട്ടികൾ ഇവർക്ക് പിസിആർ പരിശോധന നിർബന്ധമാക്കി.
കണ്ടെയിൻമെന്റ് മേഖലയിൽ നിന്ന് വരുന്നവർക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലെങ്കിലും ആന്റിജൻ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ദേശീയ-അന്തർ ദേശീയ യാത്ര ചെയ്‌തവർ 14 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടാൽ അന്ന് തന്നെ ആന്റിജൻ പരിശോധന നടത്തണമെന്നും ഫലം നെഗറ്റീവ് ആണെങ്കിൽ പിസിആർ പരിശോധന നടത്തണമെന്നും അധികൃതർ വ്യക്‌തമാക്കി.
പുതുക്കിയ പരിശോധനാ മാനദണ്ഡ പ്രകാരം സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രോഗലക്ഷണങ്ങൾ ഇല്ലാത്ത വ്യക്‌തിയും പിസിആർ പരിശോധന നടത്തണം. സമ്പർക്ക പട്ടികയിൽ വന്ന ആരോഗ്യ പ്രവർത്തകരും മുൻനിര ജീവനക്കാരും പിസിആർ പരിശോധന നടത്തണം
കൂടാതെ പരോളിൽ പോകുന്നതോ തിരികെ വരുമ്പോഴോ തടവുകാർക്കും ആന്റിജൻ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ് വന്നുപോയ ആൾക്ക് വീണ്ടും ലക്ഷണങ്ങൾ വന്നാൽ പിസിആർ പരിശോധന നിർബന്ധമായും നടത്തണമെന്നും ആരോഗ്യ വകുപ്പ് വ്യക്‌തമാക്കി.
Read Also: ചര്‍ച്ച ഫലം കണ്ടു; മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ സമരം പിന്‍വലിച്ചു