തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധനകളുടെ നിരക്ക് സർക്കാർ കുറച്ചിട്ടും, സ്വകാര്യ ലാബുകൾ ഇപ്പോഴും പഴയ നിരക്ക് തന്നെയാണ് ഈടാക്കുന്നതെന്ന് പരാതി. ആർടിപിസിആർ പരിശോധനയ്‌ക്കാണ് ഇന്നലെയും പഴയ നിരക്ക് ഈടാക്കിയതായി വിവിധ ജില്ലകളിൽ നിന്ന് പരാതി ഉയർന്നത്. നിരക്ക് കുറച്ചത് സംബന്ധിച്ച അറിയിപ്പൊന്നും ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് സ്വകാര്യ ലാബുകൾ വ്യക്‌തമാക്കുന്നത്.
ആർടിപിസിആർ പരിശോധനയുടെ നിരക്ക് 500ൽ നിന്ന് 300 രൂപയായും ആന്റിജൻ പരിശോധനയുടെ നിരക്ക് 300ൽ നിന്ന് 100 ആയും കുറച്ച് ബുധനാഴ്‌ചയാണ് സർക്കാർ ഉത്തരവിട്ടത്. കൂടാതെ പഴയ നിരക്ക് ഈടാക്കുന്നതായി പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വ്യക്‌തമാക്കിയിരുന്നു.
സംസ്‌ഥാനത്ത് വിമാനത്താവളങ്ങളിൽ ഉൾപ്പടെയാണ് കോവിഡ് പരിശോധനകളുടെ നിരക്ക് കുറച്ചത്. അതിനൊപ്പം എൻ 95 മാസ്‌കിനും, പിപിഇ കിറ്റിനും പരമാവധി വില യഥാക്രമം 15, 175 രൂപയായും സർക്കാർ കുറച്ചിട്ടുണ്ട്.
Read also: ഇഎംഎസ് സ്‌റ്റേഡിയം; നടത്തിപ്പ് അവകാശത്തെ ചൊല്ലി തർക്കം