കൊച്ചി: കൊവിഡ് പരിശോധന നിരക്കുകൾ കുറച്ചതിനെതിരെ ലാബ് ഉടമകൾ നൽകിയ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. രണ്ടാഴ്‌ചക്കകം ഹരജിയിൽ വിശദമായ എതിർ സത്യവാങ്മൂലം നൽകാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. മാർച്ച് മൂന്നിന് ഹരജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ഏകപക്ഷീയമായി നിരക്കുകൾ കുറച്ച സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലാബ് ഉടമകൾ കോടതിയെ സമീപിച്ചത്. പുതുക്കിയ നിരക്കനുസരിച്ച് പരിശോധനകൾ നടത്തുന്നത് പ്രായോഗികമല്ല എന്നാണ് ലാബ് ഉടമകളുടെ വാദം.
ആർടിപിസിആറിന് 300 രൂപയും ആന്റിജന് 100 രൂപയുമാണ് സർക്കാർ പുതുക്കി നിശ്‌ചയിച്ച നിരക്ക്. തങ്ങളുടെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായാണ് സർക്കാർ നിരക്ക് കുറച്ചതെന്ന് ലാബ് ഉടമകൾ ഹരജിയിൽ പറയുന്നു.
അതേസമയം നിരക്ക് കുറക്കാൻ സർക്കാറിന് അധികാരമുണ്ടെന്ന് സംസ്‌ഥാന സർക്കാരിനുവേണ്ടി നേരത്തെ അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിവിധ പരിശോധനകൾക്ക് ലാബുകൾ അമിത ചാർജ് ഈടാക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ നടപടിയെന്നും അഡ്വക്കറ്റ് ജനറൽ വ്യക്‌തമാക്കി.
Most Read: ഹിജാബ് നിരോധനം; പ്രതിഷേധം തുടരുന്നു, ഹുബ്ളിയില്‍ നിരോധനാജ്‌ഞ