കാസര്‍ഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ചുവടുവെച്ച് കൊണ്ട് ഇടതു ജനാധിപത്യ മുന്നണി നയിക്കുന്ന വികസന മുന്നേറ്റ യാത്രക്ക് തുടക്കമായി. കാസര്‍ഗോഡ് വെച്ച് നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ഉൽഘാടനം ചെയ്തു.
പോയ അഞ്ച് വര്‍ഷത്തിൽ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികൾ എണ്ണിയെണ്ണി പറഞ്ഞ പിണറായി യുഡിഎഫിനും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനമാണ് നടത്തിയത്. കേരളത്തിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സിഎഎ നടപ്പാക്കും എന്ന കേന്ദ്ര പ്രഖ്യാപനം കേരളത്തിൽ നടപ്പാക്കില്ല. വർഗീയത നാടിന് ആപത്താണ്. അതിനെ തുടച്ച് നീക്കണം. ആർഎസ്എസിന്റെ വർഗീയതയെ നേരിടാൻ എന്നപേരിൽ എസ്ഡിപിഐ നടത്തുന്ന പ്രവർത്തനം അപകടകരമാണ്’- മുഖ്യമന്ത്രി പറഞ്ഞു.
വർഗീയമായി ജനങ്ങളെ ചേരി തിരിക്കുന്ന ജമാഅത് ഇസ്ലാമി, എസ്ഡിപിഐ സംഘടനകൾ ചെയ്യുന്നത് ആർഎസ്എസിന്റെ പണി തന്നെയാണ്. ഈ വർഗീയ ശക്തികൾ എല്ലാം എൽഡിഎഫിനെതിരാണ്. മത നിരപേക്ഷതക്ക് എൽഡിഎഫ് ഗ്യാരണ്ടി നൽകുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്ര ഏജൻസികളും പ്രതിപക്ഷവും മാദ്ധ്യമങ്ങളും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും എന്നാൽ എല്ലാ അഗ്നി പരീക്ഷകളേയും ഇടതു ജനാധിപത്യ മുന്നണിയും സര്‍ക്കാരും അതീജിവിച്ചുവെന്നും പിണറായി പറഞ്ഞു. അതേസമയം മാണി സി കാപ്പൻ എൽഡിഎഫ് വിട്ടതിനെക്കുറിച്ച് പിണറായി പ്രസംഗത്തിൽ മൗനം പാലിച്ചു.
Read Also: അധ്യാപികക്ക് കോവിഡ്; ആരോഗ്യ വകുപ്പിനെ അറിയിച്ചില്ലെന്ന് ആരോപണം