കണ്ണൂർ: വിദ്യാർഥികൾക്ക് കുറഞ്ഞ നിരക്കില്‍ ലാപ്ടോപ് ലഭ്യമാക്കാന്‍ കെഎസ്‌എഫ്‌ഇയും കുടുംബശ്രീയും മുന്നോട്ട് വെച്ച ‘വിദ്യാശ്രീ’ പദ്ധതിക്ക് തുടക്കമായി. ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാശ്രീ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദ്യാശ്രീ പദ്ധതിയുടെ സംസ്‌ഥാനതല ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്താനാണ് ലാപ്ടോപ് കുറഞ്ഞനിരക്കില്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയുടെ ജില്ലാതല ഉൽഘാടനം പോലീസ് സഹകരണ സൊസൈറ്റി ഹാളില്‍ തുറമുഖ പുരാവസ്‌തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. കോവിഡ് ജനജീവിതം സ്‌തംഭിപ്പിച്ചപ്പോള്‍ കോവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. കുട്ടികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കാന്‍ വിദ്യാശ്രീ പദ്ധതി പോലുള്ള സ്വീകാര്യമായ പരിപാടികൾ നടപ്പാക്കുകയാണെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പട്ടികജാതി, ആശ്രയ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ടമായി ലാപ്‌ടോപ്പുകള്‍ നല്‍കിയത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്‌തു.
കെഎസ്‌എഫ്‌ഇയും കുടുംബശ്രീയും സംയുക്‌തമായി നടപ്പാക്കുന്ന പദ്ധതിയാണ് വിദ്യാശ്രീ ലാപ്ടോപ് പദ്ധതി. കുടുംബശ്രീ അംഗങ്ങളായുള്ളവര്‍ 500 രൂപ വീതം 30 മാസം തവണകളായാണ് അടക്കേണ്ടത്. ആദ്യ മൂന്ന് മാസത്തെ തവണ സംഖ്യ അടച്ചു കഴിഞ്ഞാല്‍ അംഗങ്ങള്‍ക്ക് ലാപ്‌ടോപ്പിനായി അപേക്ഷിക്കാം. ലാപ്ടോപ് ലഭിച്ചതിനു ശേഷം ബാക്കിയുള്ള തുക തവണകളായി അടച്ചു തീര്‍ത്താല്‍ മതിയാകും. ഉപഭോക്‌താക്കള്‍ക്ക് കോക്കോണിക്‌സ്, എച്‌പി , എയ്‌സര്‍, ലെനോവ എന്നിവയില്‍ നിന്നും ഇഷ്‌ടമുള്ള ബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.
Also Read: ആവശ്യങ്ങൾ പരിശോധിക്കാമെന്ന് സര്‍ക്കാര്‍; ചര്‍ച്ച തൃപ്‌തികരം, സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികൾ






































