ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പു കേസിൽ ലണ്ടനിൽ ജയിലിൽ കഴിയുന്ന രത്നവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാമെന്ന് യുകെ കോടതി. നീരവിനെതിരെ ഇന്ത്യ ഹാജരാക്കിയ തെളിവുകൾ സ്വീകാര്യമാണെന്നു ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയിൽ കേസ് പരിഗണിച്ച ജില്ലാ ജഡ്ജി സാമുവേൽ ഗൂസ് വ്യക്തമാക്കി.
“നീരവ് മോദി കുറ്റവാളിയാണ് എന്നത് തെളിയിക്കുന്ന ധാരാളം തെളിവുണ്ട്. ഇതിൽ ഞാൻ സംതൃപ്തനാണ്,”- ജഡ്ജി പറഞ്ഞു. നീരവിനെ നാടുകടത്തുന്നതിൽ മനുഷ്യാവകാശ ലംഘനമില്ലെന്നു ക്രൗണ്‍ പ്രോസിക്യൂഷന് സര്‍വീസ് കോടതിയെ അറിയിച്ചിരുന്നു. കോടതിയുടെ ഉത്തരവ് യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് അയച്ചു കൊടുക്കും. ഹൈക്കോടതിയിൽ അപ്പീൽ പോകുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെന്നാണു റിപ്പോർട്ട്.
നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 14,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണു കേസ്. വാൻഡ്സ്വർത്ത് ജയിലിൽ കഴിയുന്ന നീരവ് മോദി വീഡിയോ കോൺഫറൻസ് വഴിയാണ് കോടതി നടപടികളിൽ പങ്കെടുത്തത്. പിഎൻബിയിൽ വ്യാജരേഖകൾ ഹാജരാക്കി കോടിക്കണക്കിനു രൂപ വായ്പയെടുത്തു മുങ്ങിയ നീരവ് മോദിയെ 2019 മാർച്ചിലാണു ലണ്ടനിൽ അറസ്റ്റ് ചെയ്തത്.
Also Read: ഒടിടി, സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രസർക്കാർ; മാർഗരേഖ പുറത്തിറക്കി