തിരുവനന്തപുരം: രാഹുല്‍ ഗാന്ധി മികച്ച ടൂറിസ്‌റ്റാണെന്നും കടലിൽ ചാടിയത് ടൂറിസം വകുപ്പിന് മുതൽ കൂട്ടായെന്നും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശംഖുമുഖത്ത് നടന്ന യുവമഹാസംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയുമായി കോൺഗ്രസ് നേരിട്ട് ഏറ്റുമുട്ടുന്ന ഇടത്തുനിന്ന് രാഹുൽ ഗാന്ധി ഒഴിഞ്ഞു മാറുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഗോവ മുതൽ പുതുച്ചേരി വരെ രാഹുൽ വഹിച്ച റോളെന്താണെന്നും ചോദിച്ചു.
ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ ഗൂഢാലോചന നടന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ കൈയ്യിൽ എങ്ങനെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ എത്തിയതെന്ന് ആരാഞ്ഞ അദ്ദേഹം എന്തും ചെയ്യാൻ മടിയില്ലാത്ത ചില ദുഷ്‌ടാത്‌മാക്കൾ നമ്മുടെ നാട്ടിലുണ്ടെന്നും പറഞ്ഞു. എന്നാൽ അത്തരം നെറികേടുകൾ ഈ നാട്ടിൽ ചിലവാകില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മൽസ്യ തൊഴിലാളികളെ പ്രതിപക്ഷം പറ്റിക്കാൻ ശ്രമിച്ചുവെന്നും ആഴക്കടൽ മൽസ്യ ബന്ധനത്തിന് അനുമതി കൊടുക്കാൻ സംസ്‌ഥാന സർക്കാരിനല്ല മറിച്ച് കേന്ദ്ര സർക്കാരിനാണ് പരിപൂർണ അധികാരമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
സെക്രട്ടേറിയറ്റിന് മുന്നിലെ സിപിഒ ഉദ്യോഗാർഥികളുടെ സമരത്തെയും മുഖ്യമന്ത്രി വിമർശിച്ചു. 2021 ഡിസംബർ വരെയുള്ള ഒഴിവുകൾ റിപ്പോർട് ചെയ്യുകയും അതിൽ നിയമനം നടത്തുകയും ചെയ്‌തിട്ടും ചിലർ ശവമഞ്ചം ചുമക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു വിഭാഗം മാദ്ധ്യമങ്ങൾ വസ്‌തുതകൾ മറച്ചുവെച്ച് പ്രവർത്തിച്ചെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Read Also: കേരളത്തിലെ ക്രമസമാധാനനില തകർന്ന നിലയിൽ; കടുത്ത ആരോപണവുമായി കേന്ദ്രമന്ത്രി