കൊച്ചി: സ്വർണക്കടത്ത് കേസിൽ ജാമ്യം തേടി പ്രതികൾ സമർപ്പിച്ച ജാമ്യഹരജി ഇന്ന് പരിഗണിക്കും. സ്വപ്‌ന സുരേഷ്, സരിത് അടക്കമുള്ള 9 പ്രതികൾ നൽകിയ ജാമ്യ ഹരജിയാണ് കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് പരിഗണിക്കുന്നത്.
എൻഐഎ നൽകിയ കുറ്റപത്രത്തിൽ തങ്ങൾക്കെതിരെ ഗൗരവമായ കണ്ടെത്തലുകൾ ഒന്നും തന്നെയില്ലെന്നും, രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തിയെന്നതിന് തെളിവുകൾ ഇല്ലെന്നുമാണ് പ്രതികൾ പ്രധാനമായും വാദിക്കുന്നത്. കസ്‌റ്റംസ്, ഇഡി കേസുകളിൽ സ്വപ്‌ന സുരേഷിന് നേരത്തെ ജാമ്യം കിട്ടിയിരുന്നു.
കേസിൽ യുഎപിഎ നിലനിൽക്കുന്നതിന് ആവശ്യമായ തെളിവില്ലെന്നും ഇത് കസ്‌റ്റംസ് കേസ് മാത്രമാണെന്നും ഹൈക്കോടതി ചൂണ്ടികാട്ടിയിട്ടുണ്ടെന്ന് പ്രതികൾ എൻഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്.
എന്നാൽ കേസിൽ അവസാന പട്ടികയിൽ വരുന്ന 10 പ്രതികൾക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചപ്പോൾ ഉള്ള സാഹചര്യം മാത്രമാണ് ഹൈക്കോടതി പരിശോധിച്ചതെന്നും അന്വേഷണം അതിൽ നിന്ന് ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നും ജാമ്യത്തെ എതിർത്ത് എൻഐഎ പറഞ്ഞു. 2020 ജൂലൈ 12നാണ് സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരെ എൻഐഎ അറസ്‌റ്റ് ചെയ്‌തത്.
Also Read: ഇപി ജയരാജൻ ഇത്തവണ മല്‍സരിക്കില്ല; മട്ടന്നൂരില്‍ കെകെ ശൈലജ