മുംബൈ: ഐപിഎൽ 14ആം സീസൺ ഇക്കുറി ഇന്ത്യയിൽ തന്നെ നടക്കും. സീസണിന്റെ മൽസരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. ഏപ്രിൽ 9നാണ് തുടക്കം. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സും തമ്മിലാണ് ഉൽഘാടന പോരാട്ടം നടക്കുക. ആദ്യ മൽസരത്തിന് ചെന്നൈയാണ് വേദി.
ചെന്നൈ, മുംബൈ, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിൽ 10 മൽസരങ്ങൾ വീതം നടക്കും. അഹമ്മദാബാദും ഡെൽഹിയും 8 മൽസരങ്ങൾക്ക് വീതം വേദിയാകും. ആറ് വേദികളിലായാണ് ടൂർണമെന്റ് നടക്കുക.
14ആം സീസണിന്റെ ഫൈനൽ മെയ് 30ന് നടക്കും. ഇത്തവണ പ്‌ളേ ഓഫിനും ഫൈനലിനും വേദിയാവുക അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ്. അതേസമയം, ടൂർണമെന്റിന്റെ ആദ്യഘട്ടത്തിൽ കാണികളെ സ്‌റ്റേഡിയത്തിൽ പ്രവേശിപ്പിക്കേണ്ട എന്നാണ് ബിസിസിഐ തീരുമാനം. സാഹചര്യം കണക്കിലെടുത്ത് പിന്നീട് തീരുമാനത്തിൽ മാറ്റം വരുത്തും.
ലീഗ് ഘട്ടത്തിൽ ഓരോ ടീമും ആകെയുള്ള 6 വേദികളിലെ നാല് വേദികളിൽ വീതമായിരിക്കും കളിക്കുക. ആകെ 56 ഹോം ലീഗ് മൽസരങ്ങൾ. ഒരു ടീമിന് പോലും ഹോം മൽസരം ഉണ്ടാകില്ല. നിഷ്‌പക്ഷ വേദികളിലാണ് എല്ലാ ടീമുകളുടെയും പോരാട്ടം.
പ്‌ളേ ഓഫിലെത്തിയാലും ഹോം ടീമെന്ന ആനുകൂല്യം ലഭിക്കില്ല. പ്‌ളേ ഓഫും ഫൈനലും നടക്കുന്നത് അഹമ്മദാബാദിലാണ് എന്നത് തന്നെയാണ് കാരണം. മൽസരങ്ങൾ 7.30ന് തന്നെ തുടങ്ങും. വൈകിട്ടത്തെ മൽസരങ്ങൾ മൂന്ന് മണിക്കും തുടങ്ങും. കോവിഡിന്റെ പശ്‌ചാത്തലത്തിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ ഇക്കുറി ഇന്ത്യയിലും വിജയകരമായി ഐപിഎൽ സംഘടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Also Read: ബംഗാളിൽ മോദിയുടെ റാലി; ഗ്യാസ് വില വർധനയിൽ പ്രതിഷേധം നടത്തി പ്രതിരോധം തീർക്കാൻ മമത