കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന റാലിയെ പ്രതിരോധിക്കാൻ നീക്കവുമായി മുഖ്യമന്ത്രി മമതാ ബാനർജി. പാചക വാതക വിലവർധനയിൽ പ്രതിഷേധിച്ച് റോഡ്‌ഷോ നടത്താനാണ് മമതയുടെ തീരുമാനം. വടക്കൻ ബംഗാളിൽ നിന്ന് 570 കിലോമീറ്റർ അകലെയുള്ള സിലിഗുരിയിലാണ് മമത റോഡ്‌ഷോ നടത്തുക.
“സിലിഗുരിയിൽ പ്രതിഷേധത്തിന് ഞാൻ നേതൃത്വം നൽകും. ഞങ്ങൾ സിലിണ്ടറുകളുമായാണ് പ്രതിഷേധം നടത്തുക. സംസ്‌ഥാന സർക്കാർ ജനങ്ങൾക്ക് സൗജന്യമായി ഭക്ഷണം നൽകുന്നു. എന്നാൽ ഭക്ഷണം പാകം ചെയ്യുന്നതിന് 900 രൂപ ചെലവഴിക്കണം എന്നത് അംഗീകരിക്കാനാവില്ല. സാധാരണക്കാർക്ക് എങ്ങനെ അതിജീവിക്കാൻ കഴിയും? ”- മമത ചോദിച്ചു.
പാചകവാതക വിലവർധനയിൽ ബിജെപിക്ക് എതിരെ ഇന്ന് രാവിലെ മമത ട്വിറ്ററിലും വിമർശനം ഉന്നയിച്ചിരുന്നു. പാചകവാതക വില പതിവായി ഉയർത്തി ബിജെപി ആളുകളെ കൊള്ളയടിക്കുക ആണ്. സ്‌ത്രീകളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. നികുതി കുറച്ച് അവർക്കു മേലുള്ള ഭാരം കുറക്കാൻ തയ്യാറാകാത്ത കേന്ദ്രത്തിന്റെ നടപടിയോട് എനിക്ക് വെറുപ്പാണ്. ഇന്ന് ഞാൻ സിലിഗുരിയിൽ നടക്കുന്ന പ്രതിഷേധത്തിന് നേതൃത്വം നൽകും. പാചകവാതക വില ഇപ്പോൾ തന്നെ കുറക്കണം,”- മമത ട്വീറ്റ് ചെയ്‌തു.
കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി. ബിജെപി സ്‌ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൊതു റാലി സംഘടിപ്പിക്കുന്നത്.
നിരവധി നാടോടി കലാകാരൻമാരും പരിപാടിയിൽ അണിചേരുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കൂടാതെ ബോളിവുഡ് താരം മിഥുൻ ചക്രബർത്തി റാലിയിൽ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ അറിയിച്ചു.
സംസ്‌ഥാനത്തെ 294 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 27നാണ് ആരംഭിക്കുക. കോവിഡ് സാഹചര്യത്തിൽ ഇക്കുറി എട്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.
Also Read: മുഖ്യമന്ത്രിയുടേത് വിവരക്കേട്, തന്റെ ജോലി കള്ളക്കടത്ത് നിരീക്ഷിക്കലല്ല; വി മുരളീധരന്‍