കൊൽക്കത്ത: ഇന്ത്യക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകുന്ന കാലം വിദൂരമല്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ‘സ്റ്റേഡിയത്തിന് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പേര് നൽകി. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ സ്വന്തം ഫോട്ടോവച്ചു. തന്റെ ഫോട്ടോ ഐഎസ്ആർഒ വഴി ബഹിരാകാശത്തേക്ക് അയക്കുന്നു. രാജ്യത്തിന് തന്നെ അദ്ദേഹത്തിന്റെ പേരിടുന്ന ദിവസമാണ് ഇനി വരാനിരിക്കുന്നത്’ – വനിതാദിന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മമത പറഞ്ഞു.
പ്രധാനമന്ത്രി കൊൽക്കത്തയിലെ പ്രശസ്തമായ ബ്രിഗേഡ് ഗ്രൗണ്ടിനെ ബി-ഗ്രേഡ് ഗ്രൗണ്ടാക്കി മാറ്റിയെന്നും ബ്രിഗേഡ് ഗ്രൗണ്ടിൽ മോദി കഴിഞ്ഞ ദിവസം നടത്തിയ റാലിയുടെ പേരെടുത്ത് പറയാതെ അവർ പരിഹസിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ബിജെപി നേതാക്കൾ കൊൽക്കത്തയിൽ എത്തുന്നത്.
ഇവിടെയെത്തി പച്ചക്കള്ളങ്ങൾ പറയുകയാണ് അവർ ചെയ്യുന്നത്. സ്ത്രീ സുരക്ഷയെപ്പറ്റി അവർ വാചാലരാവുന്നു. എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ അവസ്ഥ എന്താണ്? മോദിയുടെ പ്രിയപ്പെട്ട ഗുജറാത്തിലെ അവസ്ഥയെന്താണ്? മമത ചോദിച്ചു.
പശ്ചിമ ബംഗാളിലെ 294 സീറ്റുകളിലും ബിജെപിയും താനും തമ്മിൽ നേരിട്ടുള്ള മൽസരമാണ് നടക്കുന്നതെന്നും മമത അവകാശപ്പെട്ടു. സെൻട്രൽ കൊൽക്കത്തയിലെ കോളേജ് സ്ക്വയറിൽ നിന്ന് ആരംഭിച്ച റാലി അഞ്ച് കിലോമീറ്റർ അകലെയുള്ള ഡോറിന ക്രോസിങ്ങിലാണ് അവസാനിച്ചത്.
മുതിർന്ന തൃണമൂൽ നേതാക്കളായ ചന്ദ്രിമ ഭട്ടാചാര്യ, മാല റോയ് എന്നിവർ റാലിക്ക് നേതൃത്വം നൽകി. മാർച്ച് 27 മുതൽ എട്ട് ഘട്ടങ്ങളായാണ് പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.
Read Also: കേരളത്തിൽ വന്ന് അമിത് ഷാ നീതിബോധം പഠിപ്പിക്കേണ്ട; മറുപടിയുമായി മുഖ്യമന്ത്രി