ന്യൂഡെൽഹി: നേമം നിയമസഭാ സീറ്റിൽ അപ്രതീക്ഷിത നീക്കവുമായി രാഹുൽ ഗാന്ധി. മണ്ഡലത്തിൽ മുതിർന്ന നേതാവ് ശശി തരൂർ മൽസരിക്കട്ടെ എന്ന് രാഹുൽ നിലപാട് എടുത്തതായി കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ വീക്ക്’ മാഗസിൻ റിപ്പോർട് ചെയ്‌തു.
എന്നാൽ സംസ്‌ഥാന നേതാക്കൾ ഈ നീക്കത്തോട് പ്രതികരിച്ചിട്ടില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി മുരളീധരൻ എന്നിവരുടെ പേരാണ് നേമത്തേക്ക് ഇതുവരെ ഉയർന്നു കേട്ടിരുന്നത്.
എന്നാൽ ദേശീയ ശ്രദ്ധയുള്ള തരൂരിനെ പോലെ ഒരാൾ മൽസരിക്കുന്നത് ബിജെപിക്കെതിരെ രാജ്യത്തുടനീളം ശക്‌തമായ സന്ദേശം നൽകാൻ സഹായിക്കുമെന്നാണ് രാഹുലിന്റെ പക്ഷം.
‘രണ്ട് കാര്യങ്ങളാണ് രാഹുൽ ലക്ഷ്യമിടുന്നത്. ഒന്ന്, തരൂരിനെ രംഗത്തിറക്കുന്നതിലൂടെ പാർട്ടിക്കുള്ളിൽ ദശാബ്‌ദങ്ങൾ നീണ്ട എ, ഐ ഗ്രൂപ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കാം. രണ്ട്, കേരള ഘടകത്തെ നേരിട്ട് രാഹുലിന്റെ നിയന്ത്രണത്തിലാക്കാം’- റിപ്പോർട്ടിൽ പറയുന്നു.
തരൂരുമായി മികച്ച ബന്ധമില്ലാത്ത സംസ്‌ഥാന നേതാക്കൾ ഈ നിർദേശത്തെ എതിർക്കുവാനാണ് സാധ്യത ഉള്ളത്. എന്നാൽ എന്തു വില കൊടുത്തും ഈ തെരഞ്ഞെടുപ്പ് ജയിക്കുകയാണ് ലക്ഷ്യമെന്ന് പാര്‍ട്ടി കരുതുന്നു. നിർദേശത്തോട് എകെ ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനും അനുകൂലമാണെന്നാണ് വിവരം.
നിർദേശത്തോട് ആദ്യ ഘട്ടത്തിൽ താൽപര്യം പ്രകടിപ്പിക്കാതിരുന്ന തരൂർ പിന്നീട് വഴങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. തരൂരിനെ രംഗത്തിറക്കുന്നത് യുവാക്കളെയും നിഷ്‌പക്ഷ വോട്ടര്‍മാരെയും ആകര്‍ഷിക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ വയനാട്ടില്‍ മത്സരിച്ചതു പോലുള്ള നീക്കമായിരിക്കും ഇത്. വെള്ളിയാഴ്‌ച തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും ദ വീക്ക് റിപ്പോർട് ചെയ്‌തു.
Kerala News: തുടർഭരണം ലഭിച്ചാൽ ക്ഷേമ പെൻഷനുകൾ വർധിപ്പിക്കും; കോടിയേരി ബാലകൃഷ്‌ണൻ








































