ന്യൂഡെൽഹി: ഇന്ത്യയിൽ 400 പേർക്ക് കോവിഡ് വകഭേദങ്ങൾ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡിന്റെ യുകെ, ബ്രസീൽ, സൗത്ത് ആഫ്രിക്ക വകഭേദങ്ങളാണ് ഇവരിൽ കണ്ടെത്തിയത്. ഇതിൽ 158 കേസുകളും കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിലാണ് റിപ്പോർട് ചെയ്തത്. മാർച്ച് നാല് വരെ 242 കേസുകൾ മാത്രമാണ് ഇന്ത്യയിൽ റിപ്പോർട് ചെയ്തിരുന്നത്.
ഈ കോവിഡ് വകഭേദങ്ങൾ വ്യാപന ശേഷി കൂടുതലുള്ളവയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻപ് കോവിഡ് ബാധിച്ചവരെയും ഈ ജനിതകമാറ്റം സംഭവിച്ച വൈറസുകൾ പിടികൂടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ സഹമന്ത്രി അശ്വനി ചൗധരി രാജ്യസഭയിൽ വ്യക്തമാക്കി.
ഡിസംബർ 29ന് ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ ആറ് പേർക്കാണ് കോവിഡിന്റെ യുകെ വകഭേദം രാജ്യത്ത് ആദ്യമായി കണ്ടെത്തിയത്. അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകളിൽ രാജ്യത്ത് 43 ശതമാനം വർധനയാണ് റിപ്പോർട് ചെയ്യുന്നത്. ഇത് കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ സൂചനയാണെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
Also Read: തിരഞ്ഞെടുപ്പ് കാലം; ചൂട് പിടിച്ച് സംസ്ഥാനം; അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം