തിരഞ്ഞെടുപ്പ് കാലം; ചൂട് പിടിച്ച് സംസ്‌ഥാനം; അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും വളരെയേറെ ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ്. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള എല്ലാവരും ശ്രദ്ധിക്കണം. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്. നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കുമ്പോള്‍ ആഘാതം വലുതായിരിക്കും. അതിനാല്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്.

ശരീരം ചൂടാകാതിരിക്കാന്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. ഇടക്കിടെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. കോവിഡ് കാലമായതിനാല്‍ കൈ വൃത്തിയാക്കിയതിന് ശേഷം മാത്രം മുഖം കഴുകുക. പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ ചികിൽസ തേടേണ്ടതാണ്.

  • ശ്രദ്ധിച്ചില്ലെങ്കില്‍ അത്യാപത്ത്

അമിതമായ ചൂട് കാരണം സൂര്യാഘാതവും സൂര്യാതാപവും ഉണ്ടായേക്കാം. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. അതിനാല്‍ ശരീര ഊഷ്‌മാവ്‌ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്‌ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.

നിര്‍ജലീകരണം മൂലം ശരീരത്തിലെ ലവണാംശം കുറയാന്‍ സാധ്യതയുണ്ട്. ഇതുമൂലം ക്ഷീണവും തളര്‍ച്ചയും ബോധക്ഷയം വരെ ഉണ്ടാകുകയും ചെയ്യുന്നു. ശരീരത്തിലെ താപനില അമിതമായി ഉയരുന്നതിലൂടെ ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനം താളം തെറ്റാം. ചൂടുകാരണം അമിത വിയര്‍പ്പും ചര്‍മ്മരോഗങ്ങളും ഉണ്ടാകാം. ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ മരണംവരെ സംഭവിക്കാവുന്ന ഒന്നാണ് സൂര്യാതാപം.

  • തിളപ്പിച്ചാറ്റിയ വെള്ളം ഏറെ ഉത്തമം

ചൂട് സമയത്ത് സാധാരണയേക്കാള്‍ ധാരാളം വെള്ളം കുടിക്കണം. കൃത്രിമ പാനീയങ്ങള്‍ ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ വെള്ളമാണ് ഏറ്റവും ഉത്തമം. പാതയോരങ്ങളില്‍ നിന്നുള്ള ഐസിട്ട വെള്ളം കുടിക്കുന്നത് പലതരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാം. രോഗികള്‍ ഒരുകാരണവശാലും കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒഴിവാക്കരുത്. കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. ഇടക്കിടക്ക് മുഖം കഴുകുന്നതും ശരീരം നനക്കുന്നതും വെള്ളം കുടിക്കുന്നതും നല്ലതാണ്.

വീട്ടില്‍ ഫാന്‍ ഉപയോഗിക്കുകയാണെങ്കില്‍ പോലും കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടേണ്ടതാണ്. രാത്രി കിടക്കും മുമ്പ് കുളിക്കുന്നതും മതിയായ വെള്ളം കുടിക്കുന്നതും നല്ലതാണ്. രാത്രിയില്‍ അമിത ഭക്ഷണം ഒഴിവാക്കേണ്ടതാണ്. കഠിന വെയില്‍ ഒഴിവാക്കുക. ഇടയ്ക്കിടയ്ക്ക് തണലില്‍ അഭയം തേടണം. യാത്ര ചെയ്യുന്നവരും ജോലിക്ക് പോകുന്നവരും ഒരു കുപ്പി ശുദ്ധമായ കുടിവെള്ളം കൈയ്യില്‍ കരുതുന്നത് നന്നായിരിക്കും.

  • ഹീറ്റ് റാഷ് ഉണ്ടാകാതെ നോക്കണം

ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്ന അവസ്‌ഥയായ ഹീറ്റ് റാഷ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുട്ടികളെയാണ് അത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

  • കരുതല്‍ ഏറെ പ്രധാനം

സൂര്യാതാപം ഉണ്ടായതായി തോന്നിയാല്‍ തണലിലേക്ക് മാറി വെള്ളമോ ഐസോ തുണിയില്‍ മുക്കി ശരീരം തണുപ്പിക്കേണ്ടതാണ്. ഉപ്പിട്ട് കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യസ്‌ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിൽസ തേടേണ്ടതുമാണ്. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. വളര്‍ത്തു മൃഗങ്ങള്‍ക്കും ധാരാളം വെള്ളം കൊടുക്കേണ്ടതാണ്.

Also Read: എൻഎസ്എസിന് കാനത്തിന്റെ മറുപടി; അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കുന്നതാണ് മര്യാദ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE