തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എന്താണ് നിലപാടെന്ന് സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്‌തമാക്കണമെന്ന് ആവശ്യപ്പെട്ട എൻഎസ്എസിന് മറുപടിയുമായി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേസ് നടത്തി തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി സർക്കാർ കുഴപ്പമാണെന്ന് പറയുന്നു. അന്തിമ കോടതി വിധി വരുന്നത് വരെ കാത്തിരിക്കുകയാണ് മര്യാദയെന്നും കാനം പറഞ്ഞു.
ശബരിമല അടഞ്ഞ അധ്യായമാണ്. ഇപ്പോൾ പ്രശ്‌നം ചിലരുടെ മനസിൽ മാത്രമാണ്. ശബരിമല വിഷയത്തിൽ പ്രയാർ ഗോപാലകൃഷ്‌ണൻ കൊടുത്ത സത്യവാങ്മൂലത്തെ എതിർക്കുന്ന ഒന്നും ഇടത് സർക്കാർ കൊടുത്തിട്ടില്ല. ശബരിമല വിഷയം കടകംപള്ളി സുരേന്ദ്രൻ അല്ല വിവാദമാക്കിയത്, കോൺഗ്രസാണ്. ഇക്കാര്യത്തിൽ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കണം. അതാണ് മര്യാദയെന്നും കാനം എൻഎസ്എസിന് മറുപടിയായി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒരു സ്‌ഥാനാർഥിയെ കണ്ടു പിടിക്കാന്‍ കോണ്‍ഗ്രസ് പെടാപ്പാട് പെടുകയാണ്. ചിലയിടങ്ങളില്‍ സ്‌ഥാനാർഥികളെ പോലും പ്രഖ്യാപിക്കാനാകാത്ത ദയനീയ സ്‌ഥിതിയിലാണ് പ്രതിപക്ഷം. നേമത്ത് ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞതവണ നേമത്ത് ഒലിച്ചു പോയ യുഡിഎഫ് വോട്ടുകള്‍ തടയാന്‍ അണകെട്ടി നിര്‍ത്തുന്നത് നല്ലതാണ്. കോ-ലീ-ബി സഖ്യം മുല്ലപ്പള്ളി അടച്ചാലും കോണ്‍ഗ്രസില്‍ അടയാത്ത ഒരു അധ്യായമാണെന്നും കാനം വിമര്‍ശിച്ചു. ബിജെപിയിലേക്കുള്ള സിപിഐ നേതാക്കളുടെ പോക്ക് സീറ്റ് കിട്ടാത്തതിനാൽ ആണെന്നും അവസര വാദികള്‍ മറ്റു പാര്‍ട്ടികളിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ശബരിമല വിധിയും സർക്കാർ നിലപാടും തമ്മിൽ ബന്ധമില്ല; സീതാറാം യെച്ചൂരി