ന്യൂഡെൽഹി: കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ പുതിയ ഇലക്ട്രൽ ബോണ്ടുകൾ പുറത്തിറക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ക്രമക്കേടുകൾ തടയുന്നതിന് വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അതിനാൽ ഇലക്ട്രൽ ബോണ്ടുകളുടെ വിൽപന സ്റ്റേ ചെയ്യേണ്ട ആവശ്യം ഇല്ലെന്നും കോടതി വിശദീകരിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതായിരുന്നു തീരുമാനം.
ഇലക്ട്രൽ ബോണ്ടിന്റെ സാധുത ചോദ്യം ചെയ്തുള്ള വിവിധ ഹരജികൾ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിൽനിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ബോണ്ട് വിൽപന സ്റ്റേ ചെയ്യണമെന്നായിരുന്നു ഹരജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ആവശ്യപ്പെട്ടത്.
എന്നാൽ, 2018ലും 2019ലും തടസങ്ങൾ കൂടാതെ ബോണ്ടുകൾ വിൽക്കാൻ അനുവദിച്ചതാണെന്നും അതിനാൽ ബോണ്ടുകളുടെ വിൽപന സ്റ്റേ ചെയ്യാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അനധികൃത സ്വത്ത് കൈമാറാനും രാഷ്ട്രീയ പാർട്ടികൾക്കു കോഴ നൽകാനുമുള്ള വഴിയായി ഇലക്ട്രൽ ബോണ്ട് മാറുന്നുവെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ആരോപിച്ചിരുന്നു.
അതേസമയം, ബോണ്ടുകൾ സ്റ്റേ ചെയ്യരുതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇലക്ട്രൽ ബോണ്ട് നിലവിൽ വന്ന ശേഷം തിരഞ്ഞെടുപ്പു സംഭാവനകളായി കള്ളപ്പണം എത്തുന്നില്ലെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാലും കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ സാമ്പത്തികവർഷം ബിജെപിയടക്കമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനയിൽ പകുതിയിലേറെയും തിരഞ്ഞെടുപ്പു ബോണ്ടുവഴിയെന്ന് വിവരാവകാശ പ്രവർത്തകൻ വെങ്കിടേഷ് നായക് ശേഖരിച്ച റിപ്പോർട്ടുകളിൽ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ബോണ്ടുകളുടെ സാധുത ചോദ്യം ചെയ്ത് കൊണ്ടുള്ള ഹരജികൾ സുപ്രീം കോടതിയിൽ എത്തിയത്.
2018-19 വർഷം 3696.62 കോടി രൂപയാണ് ബിജെപിയും കോൺഗ്രസും ഉൾപ്പെടെ ഏഴു പാർട്ടികൾക്ക് ലഭിച്ച മൊത്തം സംഭാവന. ഇതിൽ 2421 കോടി രൂപ തിരഞ്ഞൈടുപ്പു ബോണ്ടുവഴിയാണെന്നും വെങ്കിടേഷ് നായകിന്റെ റിപ്പോർട്ടിൽ പറയുന്നു. 2018ൽ മോദി സർക്കാർ നടപ്പാക്കിയതാണ് തിരഞ്ഞെടുപ്പു ബോണ്ടുവഴിയുള്ള സംഭാവന പിരിക്കൽ. ഇതു സുതാര്യമല്ലെന്നും കോർപ്പറേറ്റുകൾക്ക് വൻതോതിൽ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകി അവരെ സ്വാധീനിക്കാൻ വഴിയൊരുക്കുമെന്നും ഇടതുപക്ഷ പാർട്ടികളും വിമർശിച്ചിരുന്നു.
ഭരണപക്ഷത്തിന് ഇതു വലിയ സഹായമാവുമെന്ന വിമർശനങ്ങൾ നിലനിൽക്കേയാണ് ബിജെപിക്ക് കൂടുതൽ സംഭാവന ലഭിച്ചെന്ന വെളിപ്പെടുത്തലുമായി വെങ്കിടേഷ് രംഗത്തെത്തിയത്.
Also Read: കർഷകരുടെ ഭാരത് ബന്ദ് ആരംഭിച്ചു; റോഡ്-റെയിൽ ഗതാഗതം സ്തംഭിപ്പിക്കും