തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ബാങ്ക് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ നിയമിച്ചതിനാൽ വരും ദിവസങ്ങളിൽ ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടാൻ സാധ്യത. വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 6ന് ബാങ്ക് അവധിയാണ്. എന്നാൽ നാളെയും, 7ആം തീയതിയുമാണ് ഉദ്യോഗസ്ഥരുടെ കുറവ് മൂലം വലിയ രീതിയിൽ ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടുന്നത്.
ഇതോടെ നിലവിൽ ഇന്ന് മുതൽ തുടർച്ചയായി 4 ദിവസമാണ് ബാങ്കുകളുടെ സേവനം തടസപ്പെടുക. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് പെൻഷൻകാരെ ആയിരിക്കും. കൂടാതെ അടിയന്തിര സാഹചര്യത്തിൽ ബാങ്ക് സേവനങ്ങൾ ആവശ്യമായി വരുന്നവർക്കും വരും ദിവസങ്ങളിൽ തിരിച്ചടി നേരിടാൻ സാധ്യത കൂടുതലാണ്.
2.31 ലക്ഷം ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിക്ക് നിയോഗിച്ചത്. എന്നാൽ ഇത്തവണ അത് 3.50 ലക്ഷമായി ഉയർന്നു. കൂടുതലായി നിയോഗിച്ചതിൽ ഏറിയ പങ്കും ബാങ്ക് ജീവനക്കാർ തന്നെയാണ്. കൂടാതെ മിക്ക ബാങ്ക് ശാഖകളിൽ നിന്നും മുക്കാൽ ഭാഗം ജീവനക്കാരെയും ഡ്യൂട്ടിക്കായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
Read also : നാളെ നിശബ്ദ പ്രചാരണം; മറ്റെന്നാൾ ബൂത്തിലേക്ക്, മെയ് 2ന് ഫലം