ന്യൂഡെൽഹി: ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. കേസ് രണ്ടാഴ്‌ച കഴിഞ്ഞ് പരിഗണിക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചത്. കേസ് ഇന്ന് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു.
ഇന്ന് നാലാമതായാണ് ലാവ്‌ലിൻ കേസ് ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ തന്നെ കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് കൈമാറിയ വിവരം ഊര്‍ജവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഇതോടെയാണ് കേസ് രണ്ടാഴ്‌ചത്തേക്ക് മാറ്റിവെക്കുന്നതായി സുപ്രീം കോടതി അറിയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്‌തനാക്കിയത് ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹരജിയാണ് സുപ്രീം കോടതിയുടെ മുന്നിൽ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐ അപ്പീലാണ് കോടതി പരിഗണിക്കുന്നത്.
27ആമത്തെ തവണയാണ് കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽ വരുന്നത്. സിബിഐയുടെ പ്രത്യേക ആവശ്യ പ്രകാരം 26 തവണ വാദം കോടതി മാറ്റിവെച്ചിരുന്നു. രേഖകൾ സമർപ്പിക്കാൻ ഉള്ളതിനാൽ ഹരജി പരിഗണിക്കുന്നത് നീട്ടി വെക്കണം എന്നായിരുന്നു സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതുവരെ രേഖകളൊന്നും തന്നെ സിബിഐ ഹാജരാക്കിയിട്ടില്ല.
Also Read: ശബരിമല; മുഖ്യമന്ത്രിയുടെ പ്രതികരണം ആരും വിശ്വസിക്കില്ല; ഉമ്മൻ ചാണ്ടി