റിയാദ്: റമദാൻ മാസം മുൻനിർത്തി പണപ്പിരിവും ഭിക്ഷാടനവും നിരോധിക്കാൻ ഒരുങ്ങുകയാണ് ദുബായ് പോലീസ്. റമദാൻ ലക്ഷ്യം വെച്ച് വൻ സംഘങ്ങളാണ് ഭിക്ഷാടകരെ നിയോഗിച്ച് വ്യാപകമായി ധനശേഖരണം നടത്തിവരുന്നത്. ഇത് പൂർണമായും ഇല്ലാതാക്കുവാൻ ഭിക്ഷാടന വിരുദ്ധ ക്യാംപയിൻ ആരംഭിക്കാനാണ് ദുബായ് പോലീസിന്റെ തീരുമാനം.
വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാകും ക്യാംപയിൻ സംഘടിപ്പിക്കുക. എമിറേറ്റിലെ ഭിക്ഷക്കാരുടെ എണ്ണം കുറക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് ബ്രിഗേഡിയർ ജമാൽ സാലിം അൽ ജലാഫ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 842 യാചകരെയാണ് അറസ്റ്റ് ചെയ്തത്. പുണ്യ മാസത്തിൽ രാജ്യത്തുടനീളം പട്രോളിംഗ് വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, അർഹതയുള്ള പൗരൻമാരെയും താമസക്കാരെയും ഒരുപോലെ സഹായിക്കാൻ രജിസ്റ്റർ ചെയ്ത ചാരിറ്റികൾ തയാറാണെന്ന് യുഎഇ പോലീസിലെ കേണൽ അലി സാലിം പറഞ്ഞു. ആവശ്യങ്ങൾ കൃത്യമാണെന്ന് തെളിയിക്കപ്പെട്ടാൽ സഹായം നൽകുന്നതിന് ഇത്തരം സംഘടനകൾ മടിക്കില്ല. പൊതുയിടങ്ങളിലെ ഭിക്ഷാടനമോ അനധികൃത പണപ്പിരിവോ ശ്രദ്ധയിൽപെട്ടാൽ ടോൾ ഫ്രീ നമ്പർ 901 അല്ലെങ്കിൽ ഇ-ക്രൈം പ്ളാറ്റ്ഫോം വഴി റിപ്പോർട് ചെയ്യണമെന്നും പോലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചു.
Also Read: ടിക്കറ്റ് റീബുക്കിങ് സമയം നീട്ടി; എമിറേറ്റ്സ് യാത്രക്കാർക്ക് ആശ്വാസം