തിരുവനന്തപുരം: മന്ത്രിസ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി കെടി ജലീൽ. സർക്കാരും പാർട്ടിയും മന്ത്രിയെ പിന്തുണക്കും. തൽകാലം രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് ജലീൽ.
ലോകായുക്ത വിധിയിൽ സർക്കാരിന്റെ വിശദീകരണം ഇന്നുണ്ടായേക്കും എന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് ബാധിതനായി ചികിൽസയിൽ കഴിയുന്നതിനാൽ അദ്ദേഹവുമായി ആലോചിച്ച ശേഷം നിയമ മന്ത്രി എകെ ബാലൻ വിശദീകരണം അറിയിക്കും.
നിലവിൽ രാജിയടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ട എന്ന തീരുമാനത്തിലാണ് പാർട്ടിയും സർക്കാരും. നിയമ മന്ത്രി ഉൾപ്പടെയുള്ളവരുമായി സംസാരിച്ചപ്പോൾ കോടതിയെ സമീപിക്കാനുള്ള ഉപദേശമാണ് ജലീലിന് ലഭിച്ചത്. ഇത് പ്രകാരം ഇന്നോ നാളെയോ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചേക്കും.
നേരത്തെ ഹൈക്കോടതി തള്ളിയ ഒരു കേസിലാണ് ലോകായുക്ത വിധി വന്നിരിക്കുന്നത് എന്നാണ് ജലീലിന്റെ വിശദീകരണം. മാത്രമല്ല, ഇത് സംബന്ധിച്ച എല്ലാ രേഖകളും ലോകായുക്തയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. അതിനാൽ, ഈ വിധി അനവസരത്തിൽ ഉള്ളതാണെന്നാണ് ജലീലിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ജലീൽ ഹൈക്കോടതിയിൽ എത്തുക.
മന്ത്രി ഇന്ന് മലപ്പുറത്ത് നിന്ന് തലസ്ഥാനത്തേക്ക് എത്തുമെന്നാണ് വിവരം. തുടർന്ന് നിയമ മന്ത്രിയുമായി ഒരിക്കൽ കൂടി ചർച്ച നടത്തും. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ലോകായുക്ത വിധി എത്തിയത്. സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി ബന്ധുവായ കെടി അദീബിനെ നിയമിച്ചത് അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും ആണെന്നായിരുന്നു വിധി.
Also Read: കോവിഡ് വാക്സിനെടുക്കാൻ എത്തി; പകരം ലഭിച്ചത് പേവിഷ ബാധക്കുള്ള കുത്തിവെപ്പ്; അന്വേഷണം