തിരുവനന്തപുരം: നഗരസഭയിൽ പട്ടിജാതി വിഭാഗക്കാർക്കുള്ള ക്ഷേമ ഫണ്ട് തട്ടിയ കേസിൽ കൂടുതൽ പേർ പങ്കാളികളെന്ന് സൂചന. കേസിൽ പ്രതി ചേർത്ത സീനിയർ ക്‌ളാർക്ക് യുആർ രാഹുൽ, ഫീൽഡ് പ്രമോട്ടർ സംഗീത എന്നിവരെ കൂടാതെ മറ്റ് ചില ഉദ്യോഗസ്‌ഥർക്കും പങ്കുണ്ടെന്നാണ് വിവരം. പ്രധാന പ്രതി രാഹുലിനെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
പട്ടികജാതി വിഭാഗക്കാർക്കുള്ള ക്ഷേമ പദ്ധതികളിൽ നിന്ന് 74 ലക്ഷം രൂപയോളമാണ് പ്രതികൾ തട്ടിയെടുത്തത്. പണം ബാങ്ക് അക്കൗണ്ടുകളിൽ എത്തിയിട്ടില്ലെന്ന് പദ്ധതി ഗുണഭോക്‌താക്കളിൽ ചിലർ കോർപറേഷന് പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
യഥാർഥ ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്ക് പകരം രാഹുലിന്റെയും സുഹൃത്തുക്കളുടെയും അക്കൗണ്ട് വിവരങ്ങളാണ് ട്രഷറിയിൽ നൽകിയിരുന്നത്. ഇത്തരത്തിൽ പണം എത്തിയ ഒൻപത് ബാങ്ക് അക്കൗണ്ടുകളുടെ ഉടമകളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. രാഹുലിനും ഫീൽഡ് പ്രമോട്ടർ സംഗീതക്കും പുറമേ മറ്റൊരു ഫീൽഡ് ഓഫീസർക്കും ചില ഉദ്യോഗസ്‌ഥർക്കും പങ്കുണ്ടെന്നാണ് മ്യൂസിയം പോലീസ് പറയുന്നത്.
ഒളിവിൽ പോയ പ്രധാന പ്രതി രാഹുലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ട്രഷറിയിലെ രേഖകൾ പൂർണമായും പരിശോധിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്‌തതയുണ്ടാകൂ എന്നും പോലീസ് പറയുന്നു.
Also Read: സ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ഇടയിൽ തര്‍ക്കം