കൊല്ലം: ഇഞ്ചവിളയിലെ സർക്കാർ വനിതാ സംരക്ഷണ കേന്ദ്രത്തിലെ മൂന്ന് പെൺകുട്ടികൾ സുമംഗലികളാകുന്ന വാർത്തയറിഞ്ഞ് അവർക്ക് സമ്മാനവുമായി എത്തി ഒരു കുടുംബം. തിരുവനന്തപുരത്തു താമസിക്കുന്ന ഷീജയും ഭർത്താവ് മണികണ്ഠനും അമ്മാവനായ കൊല്ലം മാമ്പുഴ അഹല്യയിൽ ബിഎസ്എൻഎൽ റിട്ട. ഡിവിഷണൽ മാനേജർ എആർ ഗോപിനാഥനും വനിതാ സംരക്ഷണ കേന്ദ്രത്തിൽ എത്തിയത് പെൺകുട്ടികൾക്ക് 12 പവന്റെ ആഭരണങ്ങളുമായാണ്.
വനിതാ സംരക്ഷണ കേന്ദ്രത്തിലെ ആതിര, ഗോപിക, അമ്മു എന്നിവരാണ് വിവാഹിതരാകാൻ പോകുന്നത്. ശൂരനാട് സ്വദേശിനി ആതിര, ചവറ സ്വദേശി ജസ്റ്റിനെയും കൊട്ടാരക്കര സ്വദേശിനി ഗോപിക, മുഖത്തല സ്വദേശിയായ ചിത്തരേഷിനെയും കൊല്ലം സ്വദേശിനി അമ്മു, കല്ലുവാതുക്കൽ സ്വദേശിയായ അജികൃഷ്ണയെയുമാണ് വിവാഹം കഴിക്കുന്നത്.
ഇവരുടെ വിവാഹവിവരം കെപിഎസി ലീലാകൃഷ്ണനിൽ നിന്നറിഞ്ഞാണ് ഷീജയും കുടുംബവും സമ്മാനവുമായി എത്തിയത്. ഷീജ-മണികണ്ഠൻ ദമ്പതികളുടെ മകൾ അതുല്യയുടെ വിവാഹം ഫെബ്രുവരി ഏഴിന് നടത്തുകയാണ്. മകൾക്ക് സ്വർണം വാങ്ങിയതിനൊപ്പം വനിതാ സംരക്ഷണ കേന്ദ്രത്തിലെ മൂന്ന് പെൺകുട്ടികൾക്കു വേണ്ടിയും നാലു പവൻവീതം ആഭരണങ്ങൾ വാങ്ങി.
വ്യാഴാഴ്ച 11ന് ആഭരണങ്ങളുമായി സംരക്ഷണ കേന്ദ്രത്തിലെത്തി. കെപിഎസി ലീലാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ വനിതാ ശിശുവികസന ഓഫിസർ ബിജി, സംരക്ഷണകേന്ദ്രം സൂപ്രണ്ട് മേരിക്കുട്ടി എന്നിവർക്ക് സ്വർണാഭരണങ്ങൾ കൈമാറി.
പാലിയേറ്റീവ് കെയർ ജില്ലാ ചെയർമാൻ ജോർജ് എഫ് സേവ്യർ വലിയവീട്, റെഡ്ക്രോസ് ജില്ലാ സെക്രട്ടറി അജയകുമാർ, സന്തോഷ്, പുന്തല മോഹനൻ, റാണി നൗഷാദ്, ബറ്റ്സി, സുരേഷ്ബാബു, ജെ രാധാകൃഷ്ണൻ, മുബീന തുടങ്ങിയവർ പങ്കെടുത്തു.
Most Read: ‘പ്ളാസ്റ്റിക് ഭൂമിക്ക് ഭീഷണി’; അക്കാര്യം മനുഷ്യരേക്കാൾ അറിയാം ഈ അരയന്നത്തിന്