മലപ്പുറം: ജില്ലയിലെ നിലമ്പൂരിന് സമീപം നാടുകാണി ചുരത്തിലൂടെ ഓടിക്കൊണ്ടിരുന്ന സിമന്റ് ലോറിക്ക് തീപിടിച്ചു. ലോറി 70 ശതമാനവും കത്തിനശിച്ചു. അന്തർ സംസ്‌ഥാന പാതയായ സി എൻ ജി റോഡിൽ വഴിക്കടവ് നാടുകാണി ചുരത്തിലെ ആനമറി ചെക്‌പോസ്‌റ്റിനു സമീപമാണ് സംഭവം നടന്നത്. കൊണ്ടോട്ടി സ്വദേശി പുത്തൻകാവിൽ വീട്ടിൽ ഉമർഹാജിയുടെ ലോറിയാണ് കത്തി നശിച്ചത്. ഒരു വർഷത്തിനിടയിൽ മൂന്നാമത്തെ ലോറിയാണ് ഈ ചുരത്തിൽ കത്തി നശിക്കുന്നത്.
കർണാടകയിലെ ബെല്ലാരിയിൽ നിന്ന് ലോഡുമായി നിലമ്പൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറിക്കാണ് വെള്ളിയാഴ്‌ച പുലർച്ചെ 2.30ഓടെ തീ പിടിച്ചത്. ചുരമിറങ്ങി വരുന്നതിനിടയിൽ ലോറിയുടെ പിൻ ഭാഗത്തെ ടയറിനു തീ പിടിച്ചതോടെ ഡ്രൈവർ വാഹനം റോഡരികിലേക്ക് പാർക്ക് ചെയ്‌തു. തീ തുടക്കത്തിൽ തന്നെ ശ്രദ്ധയിൽ പെട്ടത് കൊണ്ട് ഡ്രൈവർക്കും ക്ളീനർക്കും അപകടം സംഭവിച്ചില്ല.
തീ ആളിപ്പടരുന്നത് കണ്ട ഡ്രൈവർ എക്‌സൈസ് ചെക്‌പോസ്‌റ്റിൽ വിവരം അറിയിച്ചു. എക്‌സൈസ് ഉദ്യോഗസ്‌ഥർ പൊലീസിലും ഫയർ ഫോഴ്‌സിലും വിവരമറിയിക്കുകയും ചെയ്‌തു. തുടർന്ന് നിലമ്പൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി ഒരു മണിക്കൂറോളം നേരത്തെ ശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണക്കാൻ സാധിച്ചത്.
നിലമ്പൂർ ഫയർ സ്‌റ്റേഷൻ ഓഫീസർ എം. അബ്‌ദുൽ ഗഫൂർ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ. യൂസഫലി എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എം വി അനൂപ്, എ എസ് പ്രദീപ്, കെ രമേഷ്, എ ശ്രീരാജ്, സി വിനോദ്, എൽ ഗോപാലകൃഷ്‌ണൻ, എൻ മെഹബൂബ് റഹ്‌മാൻ, ഹോം ഗാർഡുമാരായ എൻ രവീന്ദ്രൻ, ജിമ്മി മൈക്കൽ എന്നിവരും വഴിക്കടവ് പൊലീസ്, എക്‌സൈസ് എന്നിവരും ലോറി ഡ്രൈവർ പാലക്കാട് ശ്രീകൃഷ്‌ണപുരം സ്വദേശി കെ. ജയകൃഷ്‌ണനും നാട്ടുകാരും രക്ഷാ ദൗത്യത്തിൽ പങ്കാളികളായി.
ഈ ചുരത്തിലിത് സ്‌ഥിര സംഭവമായി മാറുന്നു. ശക്‌തമായ കയറ്റങ്ങളും ഇറക്കങ്ങളും ഉള്ള ഈ റോഡിൽ വാഹനങ്ങൾ തീപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ടയറിൽ വരുന്ന അതിമർദ്ദവും എൻജിനിൽ ഉണ്ടാകുന്ന അമിത സമ്മർദ്ദവും തീപിടിക്കാനുള്ള സാധ്യത വർധിപ്പിക്കും. അമിത ലോഡും കൂടി അയാൽ തീപിടിക്കാനുള്ള സാധ്യത പിന്നെയും കൂടും; വിരമിച്ച അഗ്‌നിശമനാ സുരക്ഷാ ഉദ്യോഗസ്‌ഥൻ വേണു എൻ ശ്രീനിവാസൻ പറയുന്നു.
Related News: കരിപ്പൂര്‍ വിമാനാപകടം; അവശിഷ്‌ടങ്ങൾ മാറ്റിയത് ഒരു കോടിയോളം രൂപ ചിലവില്‍