തൊടുപുഴ: കോവിഡ് വ്യാപനം സംസ്‌ഥാനത്ത് രൂക്ഷമായി തുടരുമ്പോഴും പ്രതിരോധത്തിന്റെ മാതൃക തീർത്ത് ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി. കോവിഡ് മഹാമാരി പടർന്ന് പിടിക്കുമ്പോഴും ഇടമലക്കുടിയിൽ ഇതുവരെ ആർക്കും രോഗം ബാധിച്ചിട്ടില്ല. കൃത്യമായ ക്വാറന്റെയ്നിലൂടെയും സെൽഫ് ലോക്ക്ഡൗണിലൂടെയുമാണ് ഇവർ കോവിഡിനെ അകറ്റി നിർത്തുന്നത്.
കഴിഞ്ഞ ഒന്നര വർഷമായി കോവിഡിനെ പടി കയറാൻ അനുവദിക്കാതെ പ്രതിരോധം തീർക്കുകയാണ് ഇടമലക്കുടി പഞ്ചായത്തിലെ മൂവായിരത്തോളം പേർ. മൂന്നാറിനെ ആശ്രയിച്ചാണ് ഇവിടെയുള്ളവരുടെ ജീവിതം. റേഷൻ ഒഴികെയുള്ള സാധനങ്ങളെല്ലാം ആഴ്‌ചയിലൊരിക്കൽ നാട്ടുകാർ ജീപ്പ് വിളിച്ച് പോയി മൂന്നാറിൽ നിന്ന് വാങ്ങി വരികയായിരുന്നു പതിവ്. എന്നാൽ കോവിഡ് കാലത്ത് ഈ പതിവ് വേണ്ടെന്ന് നാട്ടുകൂട്ടം ചേർന്ന് തീരുമാനിച്ചു. പകരം ഒരാൾ പോയി ആവശ്യ സാധനങ്ങൾ വാങ്ങും. സാധനങ്ങൾ വാങ്ങിവരുന്നയാൾ രണ്ടാഴ്‌ച ക്വാറന്റെയ്നിൽ കഴിയും.
26 വീടുകളിലായി 800ഓളം കുടുംബങ്ങളാണ് ഇടമലക്കുടിയിൽ ഉള്ളത്. ഈ കുടുംബങ്ങളിൽ ഉള്ളവർക്കല്ലാതെ ആർക്കും ഇടമലക്കുടിയിലേക്ക് പ്രവേശനമില്ല. പുറത്തുള്ളവർ വരുന്നുണ്ടോ എന്ന് അറിയാൻ പഞ്ചായത്തും ഊരുമൂപ്പൻമാരും ചേർന്ന് വഴികളിൽ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. വനംവകുപ്പിന്റെ അനുമതിയില്ലാതെ ആർക്കും ഇടമലക്കുടിയിലേക്ക് കടക്കാനാവില്ല.
പഞ്ചായത്ത് തീരുമാനം അറിയിച്ചതോടെ ഇവിടേക്ക് കടക്കാൻ വനംവകുപ്പ് ആർക്കും പാസ് നൽകാതെയായി. പുറത്തു നിന്നുള്ളവരെ ഒരു കാരണവശാലും കോളനികളിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന് മറയൂര്‍ റേഞ്ച് ഓഫീസര്‍ എംകെ വിനോദ് കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അത്യാവശ്യ മരുന്നുകളും മറ്റും വനം വകുപ്പ് ഉദ്യോഗസ്‌ഥരാണ് എത്തിച്ചുകൊടുക്കുന്നത്.
കോവിഡ് ഒന്നാം തരംഗത്തിലും ഇതേ മാതൃകയായിരുന്നു ഇടമലക്കുടി സ്വീകരിച്ചിരുന്നത്. ഇടമലക്കുടിക്കാരുടെ ഈ വിജയ മാതൃക പിന്തുടർന്ന് മറയൂർ ഫോറസ്‌റ്റ് ഡിവിഷന് കീഴിലുള്ള ആദിവാസി കോളനിയിലുള്ളവരും സെൽഫ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
Also Read: കോവിഡിനെ കുറിച്ച് മോദിക്ക് യഥാർഥ വിവരമില്ല; വിമർശനവുമായി ആർഎസ്എസും