ശ്രീനഗർ: ഭീകരരുടെ വെടിയേറ്റ് വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം. കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ നടന്ന എട്ടാമത്തെ കൊലപാതകമാണിത്. ശ്രീനഗറിലെ ഈദ്‌ഹാ പ്രദേശത്ത് വെച്ചാണ് കച്ചവടക്കാരനായ അരബിന്ദ് കുമാർ സാഹിനെ ഭീകരർ വെടിവെച്ച് കൊന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥൻ കശ്‌മീർ വിജയ് കുമാർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
കശ്‌മീരിൽ സാധാരണക്കാരായ ജനങ്ങൾക്ക് നേരെയുള്ള ഭീകരവാദികളുടെ ആക്രമണം വർധിച്ചുവരികയാണ്. ആക്രമണങ്ങൾ ഭയന്ന് ഒരാഴ്‌ച മുൻപ് ട്രാൻസിറ്റ് ക്യാംപുകളിൽ താമസിക്കുന്ന നിരവധി കശ്‌മീരി പണ്ഡിറ്റുകൾ പാലായനം ചെയ്‌തിരുന്നു. നിരവധി കുടുംബങ്ങളും പ്രധാനമന്ത്രിയുടെ പ്രത്യേക തൊഴിൽ പ്രകാരം ജോലി ലഭിച്ച കശ്‌മീരി കുടിയേറ്റക്കാരും വീടും തൊഴിലും ഉപേക്ഷിച്ച് രക്ഷപെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
അരബിന്ദ് കുമാറിന്റെ കൊലപാതകത്തെ മുൻ ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള അപലപിച്ചു. ജീവിക്കാനുള്ള അവസരം തേടി ശ്രീനഗറിൽ എത്തിയ ഒരു മനുഷ്യനെയാണ് ഭീകരർ ദാരുണമായി കൊന്നുകളഞ്ഞത്. പൗരൻമാർക്ക് നേരെയുള്ള മറ്റൊരു ആക്രമണമാണിതെന്നും ശക്‌തമായി അപലപിക്കുന്നുവെന്നും ഒമർ അബ്‌ദുള്ള ട്വീറ്റ് ചെയ്‌തു.
Also Read: ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കൽ വൈകും; ശബരിമല തീർഥാടനവും ഒഴിവാക്കി