കോഴിക്കോട്: കസ്‌റ്റംസ് അന്വേഷണ സംഘം ഗണ്‍മാന്റെ ഫോണ്‍ പിടിച്ചെടുത്തുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ മറുപടിയുമായി കെടി ജലീല്‍. ഫേസ്ബുക് പോസ്‌റ്റിലൂടെയാണ് മന്ത്രിയുടെ മറുപടി.
രണ്ട് പ്രമുഖ പത്രങ്ങളില്‍ രണ്ട് ദിവസങ്ങള്‍ക്ക് ഇടയില്‍ വന്ന വാര്‍ത്തകളുടെ ചിത്രം പങ്കുവെച്ചാണ് അദ്ദേഹം നിലപാട് വ്യക്‌തമാക്കിയത്. ‘ആയിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും, ഇല്ലാത്തതൊന്ന് ഉണ്ടാക്കിയെടുക്കാന്‍ ഒരാള്‍ക്കും കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എന്നും എന്റെ ആത്‌മധൈര്യം. കൂടെയുള്ളവരുടെ ഫോണ്‍ ഉപയോഗിച്ച് അവിഹിതം ചെയ്യുന്ന മുഖ്യനും മന്ത്രിമാരും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ ഈ സര്‍ക്കാരില്‍ അത്തരക്കാരുണ്ടാകുമെന്ന പൂതി മനസ്സില്‍ വെച്ചാല്‍മതി.’ ജലീല്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എല്ലാം തന്നെ മന്ത്രി തള്ളിക്കളഞ്ഞു. ‘എല്ലാ ഇലക്‌ട്രോണിക് തെളിവുകളും അന്വേഷണ ഏജന്‍സികളുടെ കയ്യിലുണ്ടെന്നറിഞ്ഞിട്ടും ഭയലേശമന്യേ ഒരു മാദ്ധ്യമ മുതലാളിയുടെ മുന്നിലും കൈകൂപ്പി യാചിക്കാതെ, സധൈര്യം മുന്നോട്ടു പോകാന്‍ കഴിയുന്നത് ഒരണുമണിത്തൂക്കം തെറ്റ് ചെയ്‌തിട്ടില്ലെന്ന ബോധ്യം കൊണ്ടുതന്നെയാണ്.’ ജലീല്‍ വ്യക്‌തമാക്കി.
വിഷയത്തില്‍ തുടരുന്ന വിവാദങ്ങളെ പാടെ തള്ളികളയുന്നതാണ് മന്ത്രിയുടെ വാക്കുകള്‍. കേസുമായി ബന്ധപ്പെട്ട് കെടി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ കഴിഞ്ഞ ദിവസം കസ്‌റ്റംസ് പിടിച്ചെടുത്തിരുന്നു.
Read Also: അന്ന് പിതാവിനെ വേട്ടയാടിയവർ ഇന്ന് മകനെ ലക്ഷ്യം വെക്കുന്നു; പ്രതികരിച്ച് ജോസ് കെ മാണി