തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പ്രസ്‌താവനയിൽ ദുരുദ്ദേശ്യമുള്ളതായി കരുതുന്നില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ബിഷപ്പിന്റെ പ്രസ്‌താവനയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങളും സമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള തെറ്റായ ഇടപെടലുകളും ഉണ്ടായി. ചില വ്യക്‌തികളോ ഏതെങ്കിലും ഗ്രൂപ്പുകളോ നടത്തുന്ന തെറ്റായ പ്രവർത്തനത്തിന്റെ ഉത്തരവാദിത്വം ഒരു മതത്തിന്റെ നേരെ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും വിജയരാഘവൻ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന്റെ തനതായ മതേതര നിലപാട് തകർക്കാൻ ചിലർ ശ്രമിച്ചു. ബിജെപിയും മറ്റു ചില വർഗീയവാദ സംഘടനകളും ആ നിലയിൽ പ്രവർത്തിച്ചു. ചില മാദ്ധ്യമങ്ങളും മതതീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന ചിലരുമൊക്കെ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു. പക്ഷേ അതിന് കേരളത്തിൽ സ്വീകാര്യത കിട്ടിയിട്ടില്ല -അദ്ദേഹം പറഞ്ഞു.
ഹരിത വിഷയത്തിൽ ലീഗിനെയും വിജയരാഘവൻ വിമർശിച്ചു. ലീഗ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഹരിതയിൽ ലീഗ് സ്വീകരിച്ച നിലപാട് പരിശോധിക്കുമ്പോൾ വ്യക്‌തമാകുന്നത് അവരുടെ സ്‍ത്രീവിരുദ്ധ നിലപാടാണ്. സമൂഹത്തിന് അത് കൂടുതൽ ബോധ്യമായി. മാധ്യകാല ബോധത്തിൽ നിന്നാണ് അവർ കാര്യങ്ങളെ കാണുന്നതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
Read also: ബലാൽസംഗ കേസ് പ്രതിക്ക് ജാമ്യം; പെൺകുട്ടി ആത്‌മഹത്യ ചെയ്‌തു