കൊച്ചി: ട്രെയിനിൽ വച്ച് യുവതിയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ട് പേർ കൂടി അറസ്‌റ്റിൽ. വർക്കല ആയിരൂർ സ്വദേശികളായ സുരേഷ്, അച്ചു എന്നിവരാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി.
മുഖ്യപ്രതിയായ ആലപ്പുഴ ഒളവക്കോട് സ്വദേശി ബാബുക്കുട്ടൻ കവർന്ന സ്വർണം വിൽക്കാനും ഇയാളെ ഒളിവിൽ കഴിയാനും സഹായിച്ചവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ മോഷ്‌ടിക്കപ്പെട്ട ബാഗ് സുരേഷിന്റെ വീട്ടിൽ നിന്നും കണ്ടെത്തി. കേസിൽ നേരത്തെ പിടിയിലായ പ്രദീപും മുത്തുവുമാണ് സ്വർണാഭരണങ്ങൾ വിറ്റത്.
സുരേഷാണ് തുക എല്ലാവർക്കും വീതിച്ചു നൽകിയതെന്ന് റെയിൽവേ പോലീസ് പറഞ്ഞു. മുഖ്യപ്രതി ബാബുക്കുട്ടനെ കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ഉടൻ പൂർത്തിയാക്കാനാണ് റെയിൽവേ പോലീസിന്റെ തീരുമാനം.
ഏപ്രിൽ 28ആം തീയതി ബുധനാഴ്‌ചയാണ് ട്രെയിനിൽ വച്ച് ബാബുക്കുട്ടൻ മുളന്തുരുത്തി സ്വദേശിനിയെ ആക്രമിച്ചത്. ജോലിക്ക് പോകാനായി പുനലൂർ പാസഞ്ചറിൽ കയറിയതായിരുന്നു യുവതി.
ആക്രമണത്തിനിടെ രക്ഷപ്പെടാനായി ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടിയ യുവതിയുടെ തലയ്‌ക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കവർച്ചക്ക് ശേഷമായിരുന്നു യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്.
Also Read: കോവിഡ് വ്യാപനം; ലോക്ക്ഡൗണ്‍ നീട്ടി സംസ്‌ഥാനങ്ങള്‍