ചണ്ഡീഗഡ്: ആം ആദ്‌മി പാർട്ടിക്ക് മാലിന്യങ്ങളെ ആവശ്യമില്ലെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസില്‍ നിന്നുള്ള പലരും പാര്‍ട്ടിയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെന്നും എന്നാല്‍ പാര്‍ട്ടിക്ക് മാലിന്യം ആവശ്യമില്ല എന്നുമായിരുന്നു കെജ്‌രിവാളിന്റെ പ്രസ്‌താവന. അമൃത്‌സറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഒരു വ്യക്‌തിക്കോ എംഎല്‍എക്കോ പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കാതാവുമ്പോള്‍ നീരസമുണ്ടാവും. ഇന്ന് കോണ്‍ഗ്രസില്‍ നിന്നുള്ള 25 എംഎല്‍എമാരും രണ്ട് എംപിമാരും ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള മൽസരങ്ങളില്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ഞങ്ങള്‍ വൃത്തികെട്ട രാഷ്‍ട്രീയത്തില്‍ വിശ്വസിക്കുകയോ മറ്റ് പാര്‍ട്ടികളില്‍ നിന്ന് മാലിന്യം എടുക്കുകയോ ചെയ്യുന്നില്ല”- കെജ്‌രിവാള്‍ പറഞ്ഞു.
നവ്ജ്യോത് സിംഗ് സിദ്ദുവിനെ ഒതുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും കെജ്‌രിവാൾ പറഞ്ഞു. പൊതുകാര്യങ്ങളില്‍ സിദ്ദു നടത്തുന്ന ഇടപെടല്‍ പ്രശംസ അര്‍ഹിക്കുന്നു. സിദ്ദുവിന്റെ ധൈര്യത്തെ അഭിനന്ദിക്കണം, മണലിനും വൈദ്യുതിക്കും വില കുറഞ്ഞുവെന്ന് ചന്നി അവകാശപ്പെട്ടപ്പോള്‍, സിദ്ദു ഉടന്‍ തന്നെ അതിനെ എതിര്‍ത്തു. എന്നാല്‍, സിദ്ദുവിനെ ഒതുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും അമരീന്ദര്‍ സിംഗിനെപ്പോലെ ഇപ്പോള്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും സിദ്ദുവിനെ വേട്ടയാടാൻ ലക്ഷ്യമിടുന്നു എന്നും കെജ്‌രിവാൾ പറഞ്ഞു.
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി നീതിമാനായ ഒരാൾ ആകും എന്നും ഡെൽഹി മുഖ്യമന്ത്രി പറഞ്ഞു. ‘പഞ്ചാബില്‍ സിദ്ദുവാണോ രണ്‍ധാവയാണോ ചന്നിയാണോ തുടരുന്നത് എന്ന് കോണ്‍ഗ്രസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലെ മുഖ്യമന്ത്രി മുഖങ്ങളെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഞങ്ങള്‍ നീതിമാനായ ഒരാളെ പ്രഖ്യാപിക്കും’- കെജ്‌രിവാള്‍ പറഞ്ഞു.
Read also: ഗൗതം ഗംഭീറിന് ഐഎസ് ഭീകരരുടെ വധഭീഷണി