ന്യൂഡെൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നിലവിൽ പാർലമെന്റ് അംഗവുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഭീകര സംടനയായ ഐഎസ് ആണ് താരത്തിനെതിരെ വധഭീഷണി മുഴക്കിയത്. ഗംഭീറിന്റെ ഔദ്യോഗിക ഇ-മെയിൽ വിലാസത്തിലാണ് വധഭീഷണി ലഭിച്ചത്. ഇതേത്തുടർന്ന് ഗംഭീറിനുള്ള സുരക്ഷ ശക്‌തമാക്കി.
ഗംഭീർ തന്നെയാണ് വധഭീഷണി ലഭിച്ച വിവരം പുറത്തുവിട്ടത്. ഡെൽഹി പോലീസിനു നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് സുരക്ഷാ വർധിപ്പിച്ചത്. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ കൈക്കൊള്ളമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ഡെൽഹി പോലീസിനെ സമീപിച്ചത്.
‘മുൻപ് ഫോണിൽ നടത്തിയ സംഭാഷണത്തിന്റെ തുടർച്ചയായാണ് ഈ പരാതി. ചൊവ്വാഴ്‌ച വൈകുന്നേരം ഗൗതം ഗംഭീറിന് അദ്ദേഹത്തിന്റെ ഔദ്യോഗിക ഇ-മെയിൽ അഡ്രസിൽ ഐഎസ് കശ്‌മീർ വിഭാഗത്തിന്റെ വധഭീഷണി ലഭിച്ചു. എംപിയേയും കുടുംബാംഗങ്ങളെയും വധിക്കുമെന്നാണ് അതിലെ ഭീഷണി. ഈ വിഷയം ഗൗരവമായി എടുക്കാനും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ കൈക്കൊള്ളാനും അഭ്യർഥിക്കുന്നു’, ഗംഭീറിന്റെ സെക്രട്ടറി ഗൗരവ് അറോറ സെൻട്രൽ ഡിസ്ട്രിക്റ്റ് ഡിസിപിക്ക് നൽകിയ പരാതിയിൽ വ്യക്‌തമാക്കി.
വധഭീഷണിയുമായി ബന്ധപ്പെട്ട് ഗംഭീർ പരാതി നൽകിയതായി ഡിസിപി ശ്വേത ചൗഹാൻ സ്‌ഥിരീകരിച്ചിട്ടുണ്ട്. താരത്തിനുള്ള സുരക്ഷ വർധിപ്പിച്ചതായും ഡിസിപി പറഞ്ഞു.
Most Read: കർഷകരുടെ പാർലമെന്റ് മാർച്ചിൽ 60 ടാക്‌ടറുകള്‍ പങ്കെടുക്കും; രാകേഷ് ടിക്കായത്ത്