ഡെല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തടങ്ങുന്ന നവംബര്‍ 29ന് ‘സന്‍സദ ചലോ’ മാര്‍ച്ചില്‍ 60 ടാക്‌ടറുകള്‍ പങ്കെടുക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍. റോഡ് മാര്‍ഗം പാര്‍ലമെന്റിലേക്ക് കര്‍ഷകരുടെ ടാക്‌ടറുകള്‍ മാര്‍ച്ച് നടത്തുമെന്നും വാഹന ഗതാഗതം തടസപ്പെടുത്തില്ലെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
കര്‍ഷകര്‍ നേരിട്ട് പാര്‍ലമെന്റിലേക്ക് പോകും. കേന്ദ്ര സര്‍ക്കാരുമായുള്ള സംഭാഷണമാണ് മാര്‍ച്ച് കൊണ്ട് ലക്ഷ്യമിടുന്നത്. വിവാദ കാര്‍ഷിക നയമങ്ങള്‍ പാര്‍ലമെന്റ് പിന്‍വലിക്കും വരെ സമരത്തില്‍ നിന്ന് പിറകോട്ടു പോകേണ്ടെന്നാണ് സംയുക്‌ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ആറ് ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.
ചുരുങ്ങിയ താങ്ങുവിലക്ക് നിയമപരമായ ഗാരന്റി നല്‍കണം, വൈദ്യുതി നിയമത്തിന്റെ കരട് പിന്‍വലിക്കണം, വായു മലിനീകരണത്തിന്റെ പേരില്‍ കര്‍ഷകര്‍ക്ക് പിഴ ചുമത്താനുള്ള 2021ലെ നിയമത്തിലെ വകുപ്പ് പിന്‍വലിക്കണം, 2020 ജൂണ്‍ മുതല്‍ ഇതുവരെ രജിസ്‌റ്റര്‍ ചെയ്‌ത കേസുകള്‍ പിന്‍വലിക്കണം, ലഖിംപൂര്‍ കൂട്ടക്കൊലയുടെ സൂത്രധാരന്‍ അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി അറസ്‌റ്റ് ചെയ്യണം, കര്‍ഷക സമരത്തില്‍ ജീവൻത്യജിച്ച 700 കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ട പരിഹാരം നല്‍കി അവരെ പുനരധിവസിപ്പിക്കുകയും രക്‌തസാക്ഷി സ്‌മാരകത്തിന് സ്‌ഥലം അനുവദിക്കുകയും വേണം, എന്നിവയാണ് കര്‍ഷകര്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍.
Also Read: ‘ജയ് ഭീം’ വിവാദം; സൂര്യയ്‌ക്കും ആമസോൺ പ്രൈമിനും എതിരെ കേസ്