കൊല്ലം: കല്ലുവാതുക്കലിൽ നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കുഞ്ഞിനെ കണ്ടെത്തിയ പറമ്പിന്റെ ഉടമ സുദർശനൻ പിള്ളയുടെ മകൾ പേഴുവിള വീട്ടിൽ രേഷ്‌മ (22)യെയാണ് ഇന്ന് അറസ്‌റ്റ് ചെയ്‌തത്. ഡിഎൻഎ പരിശോധനയടക്കം നടത്തിയ ശേഷമാണ് പോലീസ് സംഘം യുവതിയെ കസ്‌റ്റഡിയിൽ എടുത്തത്.
ജനുവരി അഞ്ചാം തീയതിയാണ് സുദർശനൻ പിള്ളയുടെ പറമ്പിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ന് വൈകിട്ട് തന്നെ കുഞ്ഞിന്റെ മരണം സംഭവിച്ചിരുന്നു. തുടർന്നാണ് പോലീസ് കുഞ്ഞിനെ ഉപേക്ഷിച്ചതാരാണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സ്‌ത്രീകളുടെ രക്‌തസാമ്പിൾ ഡിഎൻഎ പരിശോധനക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധനയിലാണ് കുഞ്ഞ് രേഷ്‌മയുടേതെന്ന് കണ്ടെത്തിയത്. വിവാഹിതയായ രേഷ്‌മക്ക് ഒരു കുട്ടിയുണ്ട്. ഇവരുടെ ഭർത്താവ് ഗൾഫിലാണ്. ഇതിനിടെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട മറ്റൊരാളുമായി യുവതി ബന്ധം പുലർത്തിയിരുന്നു. ഇയാളുമായി ജീവിക്കാൻ തടസമാകുമെന്ന് കരുതിയാണ് രണ്ടാമത്തെ കുഞ്ഞിനെ രേഷ്‌മ ഉപേക്ഷിച്ചതെന്നാണ് വിവരം.
പ്രസവ വിവരം വീട്ടുകാരിൽ നിന്നുപോലും മറച്ചുവെച്ചാണ് യുവതി ഈ ക്രൂരകൃത്യം ചെയ്‌തത്. പ്രസവിച്ചയുടൻ തന്നെ കുട്ടിയെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു. പൊക്കിൾ കൊടി പോലും മുറിയാത്ത അവസ്‌ഥയിലാണ് ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു രാത്രി മുഴുവൻ മഞ്ഞ് കൊണ്ട് കരിയിലക്കിടയിൽ കിടന്നതിനാൽ അണുബാധ കാരണമാണ് കുഞ്ഞ് മരിച്ചത്.
Also Read: വിസ്‌മയയുടേത് തൂങ്ങി മരണമെന്ന് പ്രാഥമിക റിപ്പോർട്; അന്വേഷണ ചുമതല ഐജി ഹർഷിതക്ക്