ബെംഗളൂരു: പിഡിപി ചെയർമാൻ അബ്‌ദുള്‍ നാസര്‍ മഅദ്‌നി കേരളത്തിലേക്ക്. ചികിൽസയിൽ കഴിയുന്ന പിതാവിനെ കാണാൻ മഅദ്‌നി തിങ്കളാഴ്‌ച കേരളത്തിലെത്തും. തിങ്കളാഴ്‌ച വൈകിട്ട് ബെംഗളൂരുവിൽ നിന്നുള്ള വിമാനത്തിൽ എറണാകുളത്തെത്തും. കൊല്ലത്ത് ചികിൽസയിൽ കഴിയുന്ന പിതാവിനെ സന്ദർശിച്ച ശേഷം ജൂലൈ ഏഴിന് ബെംഗളൂരുവിലേക്ക് മടങ്ങും.
നേരത്തെ, കേരളത്തിലേക്ക് പോകാൻ ജാമ്യവ്യവസ്‌ഥയിൽ സുപ്രീം കോടതി ഇളവ് നൽകിയിരുന്നെങ്കിലും ചിലവ് വഹിക്കാൻ കഴിയാത്തതിനെ തുടർന്ന് യാത്ര വേണ്ടെന്ന് വെച്ചിരുന്നു. ബെംഗളൂരു സ്‌ഫോടനക്കേസിൽ ജാമ്യത്തിൽ കഴിയുന്ന മഅദ്‌നിക്ക് കേരളത്തിലേക്ക് പോകാൻ സുപ്രീം കോടതിയാണ് താൽക്കാലിക അനുമതി നൽകിയത്. കർണാടക പോലീസിന്റെ സുരക്ഷയിലാണ് മഅദ്‌നി കേരളത്തിലേക്ക് പോകേണ്ടതെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്‌തമാക്കിയിരുന്നു.
ജൂലൈ എട്ടുവരെ കേരളത്തിൽ തങ്ങാമെന്നും സുരക്ഷക്കുള്ള ചിലവ് മഅദ്‌നി തന്നെ വഹിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്‌തു. ഇതുപ്രകാരം സുരക്ഷയ്‌ക്കുള്ള പോലീസ് അകമ്പടിക്കുമായി 54.63 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് കർണാടക പോലീസ് നിർദ്ദേശിച്ചു. സുരക്ഷക്കുള്ള തുക കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മഅദ്‌നി കോടതിയെ സമീപിച്ചു. എന്നാൽ, ഈ ഹരജി കോടതി തള്ളി. ഇതോടെ കേരളത്തിലേക്ക് വരുന്നില്ലെന്ന് മഅദ്‌നി അറിയിക്കുകയായിരുന്നു.
Most Read: മണിപ്പൂരിൽ വീണ്ടും സംഘർഷം; ഭക്ഷ്യകാര്യ മന്ത്രിയുടെ ഗോഡൗണിന് തീയിട്ടു