ആലപ്പുഴ: വിഷു ദിനത്തിൽ വള്ളികുന്നത്ത് കൊല്ലപ്പെട്ട 15 വയസുകാരൻ അഭിമന്യുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പാർട്ടി ഓഫീസിലെ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിക്കുക. സംഘർഷ സാധ്യത ഉള്ളതിനാൽ ആലപ്പുഴക്ക് പുറമെ മറ്റ് ജില്ലകളിൽ നിന്നുള്ള പോലീസിനെയും വള്ളികുന്നത്തും പരിസര പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
അതേസമയം, അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന കാശിയുടെയും ആദർശിന്റെയും മൊഴി നിർണായകമാണ്. ചികിൽസയിലുള്ള ഇവരുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. ആർഎസ്എസ് പ്രവർത്തകൻ സജയ് ദത്ത് ഉൾപ്പടെ കേസിൽ അഞ്ച് പ്രതികളുണ്ടെന്നാണ് സൂചന. ഈ അഞ്ചു പേരെ കുറിച്ചുള്ള വ്യക്‌തമായ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
വള്ളികുന്നം പടയണിവട്ടം ക്ഷേത്ര ഉൽസവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് 14ആം തീയതി രാത്രി 10 മണിയോടെയാണ് അഭിമന്യു കൊല്ലപ്പെട്ടത്. അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് സിപിഎം ആരോപിച്ചു. പ്രദേശത്തെ ആർഎസ്‌എസ് പ്രവർത്തകരുടെ മയക്കുമരുന്ന് മാഫിയ പ്രവർത്തനങ്ങളെ ഡിവൈഎഫ്‌ഐ എതിർത്തിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സിപിഎം പറഞ്ഞു. എന്നാൽ, തങ്ങൾക്ക് കൊലപാതകത്തിൽ പങ്കില്ലെന്നാണ് ബിജെപി ജില്ലാ പ്രസിഡണ്ടിന്റെ പ്രതികരണം.
Also Read: കേരളമടക്കം 12 സംസ്‌ഥാനങ്ങൾക്ക് അടിയന്തര മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കും; കേന്ദ്രം