ദുബായ്: അബുദാബിയിൽ തിങ്കളാഴ്‌ചയുണ്ടായ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാർ പഞ്ചാബ് സ്വദേശികളാണെന്ന് സ്‌ഥിരീകരണം. ഇവരുടെ മൃതദേഹങ്ങൾ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് വെള്ളിയാഴ്‌ച നാട്ടിലെത്തിക്കുമെന്ന് യുഎഇയിലെ ഇന്ത്യൻ സ്‌ഥാനപതി സഞ്‌ജയ് സുധീർ അറിയിച്ചു.
പഞ്ചാബിലെ അമൃത്‌സറിലാണ് മൃതദേഹങ്ങൾ എത്തിക്കുക. എന്നാൽ മരിച്ചവരുടെ പേരുവിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സജീവമായി നിലകൊണ്ട അഡ്നോക് ഗ്രൂപ്പിനും നാട്ടിലെ സേവനങ്ങൾക്ക് പഞ്ചാബ് സർക്കാരിനും എംബസി നന്ദിരേഖപ്പെടുത്തി.
17ന് അബുദാബി മുസഫ അഡ്നോക് എണ്ണസംഭരണ കേന്ദ്രത്തിന് സമീപം ടാങ്കറിലുണ്ടായ സ്‌ഫോടനത്തിലാണ് രണ്ട് ഇന്ത്യക്കാരടക്കം മൂന്നുപേർ കൊല്ലപ്പെട്ടത്. മരിച്ച പാകിസ്‌ഥാൻ സ്വദേശിയുടെ മൃതദേഹം വ്യാഴാഴ്‌ച സ്വദേശത്തെത്തിച്ചിരുന്നു. എണ്ണസംഭരണ കേന്ദ്രത്തിന് പുറമെ വിമാനത്താവളത്തിന്റെ നിര്‍മാണ മേഖലയിലും സ്‌ഫോടനം നടന്നു. യെമനിലെ ഹൂതി വിമതര്‍ ആക്രമണത്തിന്റെ ഉത്തരാവാദിത്വം ഏറ്റെടുത്തിരുന്നു.
Most Read: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും